കട്ടപ്പന: കത്തിക്കാളുന്ന വേനലില്‍ ചൂടിന് ശമനം വിതച്ച് ലഭിച്ച വേനല്‍ മഴയില്‍ ജില്ലയുടെ മിക്ക ഭാഗങ്ങളിലും കാപ്പിച്ചെടികള്‍ പുഷ്പിച്ചു. ഇതോടെ കനത്ത ചൂടിലും മികച്ച് വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കാപ്പി കര്‍ഷകര്‍. അപ്രതീക്ഷിതമായെത്തിയ മഴ ശക്തിയാര്‍ജിച്ചതാണ് രക്ഷയായയത്. ഇപ്പോള്‍ വെളുത്ത പൂക്കളാല്‍ ഐശ്വര്യത്തിന്റെ പ്രതീകം പോലെ തോട്ടങ്ങളാകെ സുഗന്ധം പരത്തി കാപ്പി ചെടികള്‍ പൂത്ത് നില്‍ക്കുകയാണ്. ജില്ലയില്‍ പരക്കെ കഴിഞ്ഞ ഒരാഴ്ചക്കിടെ വേനല്‍മഴ കിട്ടിയിരുന്നു, ഇതോടെയാണ് വന്‍കിട തോട്ടങ്ങളിലെ അടക്കം കാപ്പിച്ചെടികള്‍ പൂത്തത്.
ജില്ലയിലെ കര്‍ഷകരെ തീര്‍ത്തും കൈവിടാത്ത കാപ്പി മികച്ച വരുമാനവും കര്‍ഷകര്‍ക്ക് നേടി നല്‍കുന്നുണ്ട്.
ചില വന്‍കിട എസ്റ്റേറ്റുകളൊഴികെ ജില്ലയില്‍ 80 ശതമാനം കാപ്പിത്തോട്ടങ്ങളിലും വിളവെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ശക്തമായ വേനല്‍ മഴ കിട്ടിയത്. ഇതോടെയാണ് കാപ്പിച്ചെടികള്‍ പൂവിട്ടത്. വന്‍കിട തോട്ടങ്ങളില്‍ ചിലത് സ്പ്രിങ്ഗളറുകള്‍ ഉപയോഗിച്ച് ചെടികള്‍ നനക്കാന്‍ ഒരുങ്ങി ില്ക്കവെയായിരുന്നു മഴ. കഴിഞ്ഞ നാലുദിവസമായി തിമിര്‍ത്തുപെയ്ത പുതുമഴ ജില്ലയിലെ കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമായി മാറുകയായിരുന്നു.
ഇടുക്കിയില്‍ അറബികാപ്പിയാണ് കൂടുതലും കൃഷി ചെയ്യുന്നത്. ആഗോള മാര്‍ക്കറ്റില്‍ റോബസ്റ്റയേക്കാള്‍ പ്രിയം അറബിക്കാപ്പിക്കാണ്. റോബസ്റ്റ 40 ശതമാനം തണലില്‍ കൂടുതല്‍ വിളവ് തരുമ്പോള്‍ അറബിക്കക്ക് 60 ശതമാനം തണല്‍ വേണം. ഇനി 15-20 ദിവസത്തിനിടക്ക് ഒരു മഴ കൂടി കിട്ടിയാല്‍ മികച്ച വിളവ് ലഭിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. മഞ്ഞിന്റെ സാന്നിധ്യവും ഈ പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നു.
മറ്റ് കൃഷികള്‍ക്കും മഴയെത്തിയത് പുതുജീവന്‍ നല്‍കിയിട്ടുണ്ട്. ജില്ലയിലെമ്പാടും കപ്പയിടുന്ന തിരക്കിലാണ് കര്‍ഷകര്‍. തെങ്ങ്, കൊക്കോ, അടയ്ക്ക, വാഴ തുടങ്ങിയവയ്ക്കും മഴ ലഭിച്ചത് കൂടുതല്‍ ആദായത്തിന് കാരണമാകും എന്നും കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: