അറിവില്ലായ്മ എന്നത് ഈ ലോകം. അറിവ് എന്നത് ഈശ്വരന്റെ അഥവാ പരലോകം. നരകം എന്നത് ഈ ലോകം. സ്വര്‍ഗ്ഗം എന്നത് ഈശ്വരസാമീപ്യമുള്ള സ്ഥലം. മരണം എന്നത് ഈ ലോകം. ജീവന് എന്നത് സുകൃതം. ഇരുട്ടെന്നത് ഈ ലോകം. പകലെന്നത് നിത്യശാന്തി. തിന്മയെന്നത് ഈ ലോകം. നന്മയെന്നത് നിത്യാനന്ദം. ഇങ്ങനെ ഇഹലോകത്തില്‍ പരലോകവും പരലോകത്തില്‍ ഇഹലോകവും ഒന്നായി സ്ഥിതി ചെയ്യുന്നു.
എങ്ങനെയെന്നാല്‍ ഈ ലോകത്തില്‍ സൂര്യന് ഉദിക്കുമ്പോള്‍ പകലായും, അത് അസ്തമിക്കുമ്പോള്‍ രാത്രിയായും തീരുന്നു. ഇതുപോലെ തന്നെ ഖഡ്ഗാവതാരമാകുന്ന അദ്ധ്യാത്മബോധം അഥവാ ബോധസ്വരൂപന് മനുഷ്യഹൃദയങ്ങളില്‍ ഉദിച്ച് ഉദയം ചെയ്യുമ്പോള്‍ ശരീരബന്ധവും ലോകവിചാരവും ആകുന്ന ഇരുട്ട് ചുവടെ മാഞ്ഞ് ആ ഇരുട്ടു തന്നെ സൂര്യരശ്മികളായി ലയിച്ച് പകലായി രൂപാന്തരപ്പെടുന്നു.
എന്നാല്‍ സൂര്യന് അസ്തമിക്കുമ്പോള്‍ ഇരുട്ട് പഴയതുപോലെ, പകല്‍ മാറി ഇരുട്ട് ഉത്ഭവിക്കുന്നു. ഈ വിധം ഇരുട്ടും പകലും മാറിമാറി സംഭവിക്കുന്നു. അതുകൊണ്ട് രാത്രിയും പകലും ഒന്നു തന്നെ എന്ന് നാം അറിയുന്നതിന് ഇടയാകുന്നു. ഇതേനിലയില്‍ തന്നെ ആദ്ധ്യാത്മലോകത്തില് അക്രമം വര്‍ദ്ധിക്കുമ്പോള്‍ ഭഗവാന് മര്ത്യവേഷത്തില് എത്തി ദുഷ്ടതകള്‍ നിഗ്രഹിക്കുകയും ശിഷ്ടാത്മാക്കളെ രക്ഷിക്കുകയും ചെയ്തു പോരുന്നു. ഇങ്ങനെ ബാഹ്യലോകത്തിലും ആദ്ധ്യാത്മിക ലോകത്തിലും ഇരുട്ടും പകലും ആദ്യന്തം സംഭവ്യമാകുന്നു.
ഇതുപോലെ അദ്ധ്യാത്മലോകത്തില്‍ പൂര്‍ണ്ണ പകലിനെ ഉല്‍പ്പാദിപ്പിക്കുന്നതിന് ഖഡ്ഗാവതാരമാകുന്ന അറിവും അതിന്റെ സല്പ്രകാശമാകുന്ന ധര്‍മ്മവും മനുഷ്യഹൃദയങ്ങളില്‍ അവതരിപ്പിക്കുന്നതിന് ബോധസ്വരൂപനാകുന്ന ഖഡ്ഗം അഥവാ അവതാരം അത്യന്താപേക്ഷിതമാകുന്നു.
(സമ്പാദകന്‍ : അഡ്വ: പി.കെ.വിജയപ്രസാദ്, കരുനാഗപ്പള്ളി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: