പാലാ: പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ലീനസണ്ണിയേയും വനിതാ കൗണ്‍സിലറേയും വാട്സ്ആപ്പിലൂടെ അപമാനിച്ച സംഭവത്തില്‍ അന്വേഷണം മരവിച്ചതായി ആരോപണം. ഇതേതുടര്‍ന്ന് ലീനസണ്ണി മുഖ്യമന്ത്രിയെ കാണുമെന്ന് അറിയിച്ചു. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കാണുന്നത്. ആരംഭത്തില്‍ ഊര്‍ജ്ജിതമായി നടത്തിയ അന്വേഷണം ചില പ്രമുഖരിലേയ്ക്ക് നീണ്ടതോടെ മരവിച്ചുവെന്നാണ് ആരോപണം.
നഗരസഭയിലെ ശുചീകരണ വിഭാഗത്തിലുള്ള ഒരു താല്‍ക്കാലിക ജീവനക്കാരനാണ് സംഭവത്തിന് പിന്നിലെന്ന് സൈബര്‍സെല്‍വഴി നടത്തിയ അന്വേഷണത്തില്‍ പോലീസിന് സൂചന ലഭിച്ചിരുന്നു. ഈ അന്വേഷണം തുടരുന്നതിനിടെയാണ് മറ്റാരോ ഇയാളുടെ സിം ഉപയോഗിച്ച് ഇത് ചെയ്തതാണെന്ന് ആക്ഷേപമുയര്‍ന്നത്. ഈ ദിശയിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പിന്നീട് പോലീസ് വേണ്ട താല്പര്യം കാണിച്ചില്ല എന്നാണാരോപണം. ഇതേസമയം അന്വേഷണം ഊര്‍ജ്ജിതമാണെന്ന് പോലീസ് പറയുന്നു. ശുചീകരണ വിഭാഗം ജീവനക്കാരന്റെ സിമ്മില്‍നിന്നാണ് സന്ദേശം പോയതെങ്കിലും 2 മാസമായി ഇയാളല്ല ഈ സിം ഉപയോഗിക്കുന്നതെന്ന് പോലീ സ് കണ്ടെത്തിയിരുന്നു. ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്കായി പോലീസ് വീണ്ടും സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതേവരെ ആരെയും പിടികൂടിയിട്ടില്ലെന്ന് പാലാ സിഐ ടോമി സെബാസ്റ്റ്യന്‍ പറഞ്ഞു. നഗരസഭാ നേതാക്കളെ അപമാനിച്ച് വാട്സ്ആപ്പ് സന്ദേശം അയച്ച ഇതേ സിമ്മില്‍ നിന്നു തന്നെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ പാലായിലെ യുവനേതാവിനെ അപമാനിച്ചുകൊണ്ടുള്ള സന്ദേശവും നേരത്തേ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ നേതാവ് പോലീസില്‍ പരാതി നല്‍കിയില്ല. നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥിക്കെതിരേയും ഇതേ നമ്പരില്‍ നിന്ന് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ പ്രചരിച്ചിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: