പാറശ്ശാല: പാറശ്ശാല പുത്തന്‍കട ചന്തയില്‍ മാലിന്യ പ്രശ്നം രൂക്ഷമായിട്ടും അധികൃതര്‍ക്ക് മൗനം. ലക്ഷങ്ങള്‍ ചെലവിട്ട മാലിന്യ സംസ്കരണ പദ്ധതി പ്രവര്‍ത്തിച്ചത് ഏതാനും ദിവസങ്ങള്‍ മാത്രം. സംസ്കരണത്തിന് സംവിധാനമില്ലാതെ പാറശ്ശാല പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം മാലിന്യങ്ങള്‍ കുന്നുകൂടുന്നു. 18 ലക്ഷം രൂപ ചെലവില്‍ ചന്തയ്ക്കുള്ളില്‍ സ്ഥാപിച്ച ജൈവ മാലിന്യത്തില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദന പദ്ധതി തുടക്കത്തിലേ പാളിയതാണു മാലിന്യപ്രശ്നം രൂക്ഷമാക്കിയത്. ചന്തയ്ക്കുള്ളില്‍ നിന്നും അഴുകുന്ന മാലിന്യങ്ങള്‍ മാലിന്യ ടാങ്കില്‍ ശേഖരിച്ച ശേഷം ഇതില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ഗ്യാസ് കൊണ്ട് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചായിരുന്നു വൈദ്യുതി ഉല്പാദനം. പ്ലാന്റില്‍ നിന്നുള്ള വൈദ്യുതി കൊണ്ടു പുത്തന്‍ കട മുതല്‍ പാറശ്ശാല സിവില്‍ സ്റ്റേഷന് വരെയുള്ള സ്ഥലങ്ങളില്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. എന്നാല്‍ യന്ത്രങ്ങള്‍ സ്ഥാപിച്ചതിലെയും നടത്തിപ്പിലെയും സാങ്കേതിക തകരാറുകള്‍ പദ്ധതിയെ അവതാളത്തിലാക്കി. പരാതികളുടെ അടിസ്ഥാനത്തില്‍ പ്ലാന്റ് നിര്‍മിച്ച സ്ഥാപനം താല്‍ക്കാലിക നടപടികളൊരുക്കിയെങ്കിലും വീണ്ടും പ്രവര്‍ത്തിച്ചതു ദിവസങ്ങള്‍ മാത്രം. പഞ്ചായത്തും, സ്ഥാപിച്ചവരും ഏറെകുറെ ഉപേക്ഷിച്ചതോടെ ചന്തയ്ക്കുള്ളില്‍ കയറിയാല്‍ മുക്കു പൊത്തേണ്ട അവസ്ഥയിലാണ്. അലക്ഷ്യമായി തള്ളുന്നതു മൂലം മാലിന്യങ്ങളില്‍ നിന്നുയരുന്ന ദുര്‍ഗന്ധവും ചീഞ്ഞ മത്സ്യങ്ങള്‍ പക്ഷികളും നായ്ക്കളും വലിച്ചു കൊണ്ടിടുന്നതും സമീപവാസികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണ പ്ലാന്റ് അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗയോഗ്യമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: