കോഴിക്കോട്: പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ എം. രത്നസിങ്(92)അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്ക്കരിക്കും.
പ്രമുഖ അഭിഭാഷകന് കെ. കുഞ്ഞിരാമമേനോന്റെ ശിഷ്യനായിരുന്നു. ക്യാപ്റ്റന്‍ ഡോ.എം.ഐ. അച്യുതന്റെയും എളമ്പാളി ജാനകിയമ്മയുടെയും മകനാണ്. എറണാകുളം ലോ കോളേജില്‍ നിയമ ബിരുദം നേടി.
തലശ്ശേരി-പുല്‍പ്പള്ളി നക്സലൈറ്റ് കേസ്, ചീമേനി കൊലക്കേസ്, രാജന് കേസ് എന്നിവയില്‍ പ്രതികള്‍ക്ക് വേണ്ടിയും സോമന് കേസ് ഉള്‍പ്പെടെ നാല് കൊലക്കേസുകളില്‍ പ്രോസിക്യൂഷന് വേണ്ടിയും ഹാജരായി. 1974 മുതല്‍ 1977 വരെ ഹൈക്കോടതിയില്‍ സീനിയര്‍ സെന്‍ട്രല്‍ ഗവണ്മെന്റ് സ്റ്റാന്റിങ് കോണ്‍സല്‍. 1991മുതല്‍ 1996 വരെ സംസ്ഥാന പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍. പിന്നീടാണ് അഡ്വക്കേറ്റ് ജനറലായത്. 1991ല്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു. മാതൃഭൂമി ഡയറക്ടറായിരുന്നു.
കോഴിക്കോട്ടെ ജാനകിറാം മോട്ടോഴ്സിന്റെ ഉടമ പരേതനായ എം.കെ. പത്മനാഭന്റെ മകള്‍ സാവിത്രിയാണ് ഭാര്യ. മക്കള്‍: ഷെറിന്, നസ്റിന്, ഷാമറിന്, അഡ്വ. എം. ഷഹീര്‍ സിങ്. മരുമക്കള്‍: പി.വി. ഗംഗാധരന് (ഡയറക്ടര്‍, മാതൃഭൂമി), സി.സി. ശശിധരന് (സി.സി. ബ്രദേഴ്സ് ട്രാന്‍സ്പോര്‍ട്ട് കമ്പനി), അഡ്വ. ടി.ജി. രാജേന്ദ്രന് (ഹൈക്കോടതി, കൊച്ചി), സീത (കൊല്ലം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: