ആലപ്പുഴ: നഗരത്തിന്റെ പലഭാഗങ്ങളിലും ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളില്‍ വെള്ളം കിട്ടാനില്ല. വാട്ടര്‍ അതോറിറ്റിയില്‍ പണമടച്ച് വീട്ടിലേക്കെടുത്ത കണക്ഷനുകളില്‍ പോലും വെള്ളമെത്തുന്നില്ല.
വാട്ടര്‍ കണക്ഷനുകളില്‍ വെള്ളം കിട്ടുന്നില്ലെങ്കിലും ഉപഭോക്താക്കളുടെ ജല ഉപയോഗത്തിന്റെ റീഡിങും ബില്ലും വാട്ടര്‍ അതോറിറ്റി കൃത്യമായി നല്‍കുന്നുണ്ടെന്നും പരാതിയുണ്ട്. ബില്ല് നല്കാന് വരുന്നവരോട് മീറ്ററിലെ ടാപ്പില്‍ നിന്നും വെള്ളം ലഭിക്കുന്നില്ലെന്നു പരാതി പറഞ്ഞാല്‍ ബില്ലില്‍ വെള്ളം ലഭിക്കുന്നില്ലെന്ന് രേഖപ്പെടുത്തി നല്‍കുകയും കൂടാതെ ഓഫീസില്‍ പരാതിപ്പെടണമെന്നു നിര്‍ദേശിക്കുകയുമാണ് ചെയ്യുന്നതത്രെ.
വാട്ടര്‍ അതോറിറ്റി ഓഫീസുകളില്‍ ഉപഭോക്താക്കള്‍ വ്യക്തിപരമായും കൂട്ടായും പരാതി നല്‍കിയെങ്കിലും പ്രശ്നത്തിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. ഗാര്‍ഹിക കണക്ഷനുകളിലൂടെ കുടിവെള്ളം ലഭ്യമാകാത്തതിനെ തുടര്‍ന്ന് പലരും വീട്ടുവളപ്പില്‍ കുഴല്‍കിണറുകള്‍ താഴ്ത്തിയെങ്കിലും ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റുന്ന വെള്ളമല്ല കിട്ടിയത്. ഇതിനാല്‍ പലരും കിലോമീറ്ററുകള്‍ താണ്ടിയാണ് ഇപ്പോള്‍ പാചകത്തിനും മറ്റുമുള്ള ശുദ്ധജലം ശേഖരിക്കുന്നത്.
ആലപ്പുഴ നഗരസഭയിലെ സ്റ്റേഡിയം,വലിയമരം, സക്കറിയബസാര്‍ തുടങ്ങിയ വാര്‍ഡുകളിലെ ഗാര്‍ഹിക കണക്ഷനിലൂടെ കുടിവെള്ളമെത്താതായിട്ട് മാസങ്ങളായെന്നാണ് പരാതി.
നഗരത്തിലെ പല ആര്‍ഒ പ്ലാന്റുകളും പണിമുടക്കുന്നതോടെ ജനങ്ങളുടെ ദുരിതമേറുകയാണ്. കൂടാതെ ആര്‍ഒ പ്ലാന്റുകളില്‍ നിന്നും വെള്ളമെടുക്കണമെങ്കില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയുമാണ്. അടിയന്തര നടപടി ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: