കണ്ണൂര്‍: ജില്ലയിലെ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് മുന്നറിയിപ്പില്ലാതെ വിലവര്ദ്ധപ്പിച്ചത് ജനങ്ങളെ ദുരിതത്തിലാക്കി. ചായ, എണ്ണ പലഹാരങ്ങള്‍, പൊറോട്ട, ചപ്പാത്തി, ദോശ, ഇഡ്ഡലി, പുട്ട്, ഊണ് എന്നിവക്കെല്ലാം വില കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് ഹോട്ടലുടമകള്‍.
മുന്‍കാലങ്ങളിലൊക്കെ വിലവര്‍ദ്ധന നടപ്പിലാക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരും യുവജന പ്രസ്ഥാനങ്ങളുമൊക്കെ പ്രതിഷേധങ്ങളുമായി എത്താറുണ്ടെങ്കിലും ഇപ്പോള്‍ അത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയരാത്തതിനാല്‍ ഹോട്ടലുടമകള്‍ യാതൊരു തത്വദീക്ഷയുമില്ലാതെയാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ചായ, പലഹാരങ്ങള്‍ എന്നിവക്ക് പത്ത് രൂപവരെയായി വില. പച്ചക്കറികള്‍ക്ക്, 20-30 രൂപവരെയാണ് വില. ഊണിന് 40-75, പൊറോട്ട 10, പുട്ട്, ദോശ 9 രൂപ എന്നിങ്ങനെയാണ് വില. ഇറച്ചി, മീന്‍ എന്നിവക്ക് തോന്നിയവിലയാണ് ഈടാക്കുന്നത്. പാലിന് ലിറ്ററിന് 2 രൂപ കൂടിയപ്പോള്‍ ചായക്ക് രണ്ട് രൂപ കൂട്ടി. അരിവില കൂടിയത്തിന്റെ മറവിലാണ് ഊണിന് അഞ്ച് രൂപ മുതല്‍ പത്ത് രൂപ വരെ കൂട്ടിയത്. ഹോട്ടലുകളിലെ വിലവര്‍ദ്ധനവിന്റെ മറപിടിച്ച് തട്ടുകടകളിലും ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂട്ടിയിട്ടുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ജില്ലയില്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും തട്ടുകടകള്‍ വിലകയറ്റിയത് ജനദ്രോഹം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: