പാനൂര്‍: നഗരസഭാ കാര്യാലയം മാറ്റാന്‍ ഗൂഢനീക്കം. മുസ്ലീംലീഗ് നേതൃത്വത്തിന്റെ നിലപാടിനെതിരെ മുന്നണിയിലും ഭിന്നത. പുതിയ നഗരസഭയായി മാറിയ പാനൂരില്‍ നിന്നും കാര്യാലയം പെരിങ്ങളം ഭാഗത്തേക്ക് മാറ്റാനാണ് ഒരു വിഭാഗത്തിന്റെ നീക്കം.ഇതിനു മുന്നോടിയായി എഞ്ചിനീയറിംഗ് വിഭാഗം പെരിങ്ങളത്തെ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുകയാണ്. മുസ്ലീംലീഗിന് പ്രാതിനിധ്യമുളള മേഖലയാണ് പെരിങ്ങളം. പാനൂര്‍ ആസ്ഥാനമായി നഗരസഭ എന്നതായിരുന്നു അന്ന് സര്‍ക്കാര്‍ വിഞ്ജാപനം വന്നിരുന്നത്. നഗരസഭ രൂപീകരിക്കുന്നതിന് മുന്‍പ് പാനൂര്‍ പഞ്ചായത്ത് ഓഫീസിനു വേണ്ടി പുതിയ കെട്ടിടം പണിയാന്‍ 17 സെന്റ് സ്ഥലം പോലീസ് ക്വാര്‍ട്ടേഴ്സിനു സമീപം വാങ്ങിയിരുന്നു. നിലവില്‍ നഗരസഭ കാര്യാലയം പഴയ പഞ്ചായത്ത് ഓഫീസിലാണ് പ്രവര്‍ത്തിക്കുന്നത്. ഏറെ പരാധീനതകള്‍ കാര്യാലയത്തില്‍ നിലവിലുണ്ട്. പുതിയ കെട്ടിടം പണിയാന്‍ പോലീസ് ക്വാര്‍ട്ടേഴ്സിനു സമീപത്തെ സ്ഥലം ഉപയോഗിക്കാമെന്നിരിക്കെ അവിടെ വേണ്ടായെന്ന നിലപാടാണ് ഭരണമുന്നണിയിലെ ചിലര്ക്കുളളത്. എഞ്ചിനിയറിംഗ് വിഭാഗം മാറ്റുന്നതിനെതിരെ ഭരണപക്ഷത്തെ രണ്ടു അംഗങ്ങള്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് വോട്ടു ചെയ്തിരുന്നു. ഇതു ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് കെകെ.സുധീര്‍കുമാര്‍ പറയുന്നു. ഇന്നലെ എല്‍ഡിഎഫ് നഗരസഭ ഓഫീസിനു മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിച്ചിരുന്നു. ബിജെപി അംഗങ്ങളും എതിര്‍പ്പുമായി രംഗത്തുണ്ട്. നഗരസഭ ഓഫീസ് കെട്ടിടം മാറ്റാനുളള ശ്രമത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് ബിജെപി കൗണ്‍സിലര്‍ കെകെ.കാര്‍ത്തികയും സി.മനോജും പറഞ്ഞു. കരിയാട്, പെരിങ്ങളം പഞ്ചായത്തുകളെ നഗരസഭയില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തിയത് യുഡിഎഫ് ആണ്. ഇപ്പോള്‍ അവിടെയുളള ആളുകള്‍ക്ക് വിഷമുണ്ടെന്ന് പറയുന്നത് ജനങ്ങളോടുളള വെല്ലുവിളിയാണ്. ഭരണം ലഭിക്കാന്‍ വേണ്ടി ചെയ്ത വിഭജനം ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ യുഡിഎഫ് മാപ്പു പറയണമെന്ന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെകെ.ധനഞ്ജയന് ആവശ്യപ്പെട്ടു. നഗരസഭ കാര്യാലയം മാറ്റാനുളള എന്തുനീക്കവും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെ.കെ.ധനഞ്ജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: