മാവേലിക്കര: താലൂക്ക് സഹകരണബാങ്കില്‍ പുതുതായി ചുമതലയേറ്റ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ബാങ്ക് സെക്രട്ടറി പോലീസിനും സഹകരണവകുപ്പിനും പരാതി നല്കി. അഡ്മിനിസ്ട്രേറ്ററായി ചുമതലയേല്‍ക്കാനെത്തിയ കെ.ജെ. സുമയമ്മാള്‍ ബാങ്കിന്റെ മിനിട്സ് ബുക്ക് ബാങ്കിന് പുറത്തേക്ക് കടത്തിക്കൊണ്ട് പോയതായാണ് പരാതി. മിനിട്സ് ബുക്കില്‍ പുതുതായി വിവരങ്ങള്‍ എഴുതിച്ചേര്‍ത്തതായും പരാതിയില്‍ പറയുന്നു. മാവേലിക്കര എസ്ഐ സഹകരണ വകുപ്പ് ആലപ്പുഴ ജോയിന്റ് രജിസ്ട്രാര്‍, മാവേലിക്കര അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. പരാതിയെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആലപ്പുഴ ജോയിന്റ് രജിസ്ട്രാര്‍ ഷാജിജോര്‍ജ് മാവേലിക്കര അസിസ്റ്റന്റ് രജിസ്ട്രാരോട് ആവശ്യപ്പെട്ടു. താലൂക്ക് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയതില്‍ ക്രമക്കേടും അഡ്മിനിസ്ട്രേറ്ററായി നിയോഗിക്കപ്പെട്ട സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍ കെ.ജെ. സുമയമ്മാളിനു ബാങ്കിന്റെ തഴക്കര ശാഖയില്‍ വായ്പ കുടിശിക ഉണ്ടെന്നും കണ്ടെത്തിയിരുന്നു. ബാങ്കില്‍ അംഗമായ സുമയമ്മാള്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യമായി നല്കി 2012 ജൂണില്‍ 50,000 രൂപ വായ്പ എടുത്തു. വായ്പ കുടിശിക നിലവിലുള്ളപ്പോളാണ് ഇവരെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. സംഭവം വിവാദമായപ്പോള്‍ കുടിശിക ഉള്‍പ്പെടെയുള്ള തുക രഹസ്യമായി അഡ്മിനിസ്ട്രേറ്റര്‍ അടയ്ക്കുകയായിരുന്നു. സഹകരണ വകുപ്പ് ചട്ടങ്ങള്‍ക്കു വിരുദ്ധമായി വായ്പ എടുത്തു കുടിശിക വരുത്തിയ വ്യക്തിയെ അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ചതു അഴിമതി നടത്തിയവരെ സംരക്ഷിക്കാനാണെന്നാണു ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: