ഗുരുവായൂര്‍: ആയിരങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി കണ്ണന് സ്വര്‍ണ്ണക്കോലത്തിലെഴുന്നള്ളി. ഉത്സവത്തിന് സമാപനം കുറിക്കുന്ന ആറാട്ട് വരെ കണ്ണനിനി സ്വര്‍ണ്ണക്കോലത്തിന്റെ പ്രൗഡിയിലാണ് എഴുന്നള്ളുക.
ഉത്സവത്തിന്റെ ആറം വിളക്ക് ദിവസമായ ഇന്ന് ഉച്ചതിരിഞ്ഞ് നടന്ന ശീവേലിയുടെ നാലാം പ്രദക്ഷിണം മുതലാണ് സ്വര്‍ണ്ണക്കോലം എഴുന്നള്ളിച്ചത്. ആനത്തറവാട്ടിലെ കാരണവര്‍ ഗജരത്നം പത്മനാഭന് സ്വര്‍ണ്ണക്കോലമേറ്റി.
കൊടിക്കൂറകള്‍, സൂര്യമറകള്‍, വര്ണ്ണതഴകള് എന്നിവയോടെ രാജകീയപ്രൗഡിയില്‍ ഭഗവാന് എഴുന്നളളിയപ്പോള്‍ കാത്തുനിന്നിരുന്ന ഭക്തജനസഹസ്രങ്ങള്‍ നിറകണ്ണുകളോടെ ഹരേകൃഷ്ണജപവുമായി തൊഴുകൈകളോടെ നമസ്കരിച്ചു. ലക്ഷണമൊത്ത കൊമ്പന്മാരായ ഗോപീകൃഷ്ണനും ജൂനിയര്‍ വിഷ്ണുവും പറ്റാനകളായി ഇടം വലം അണിനിരന്നു.
വിശേഷാവസരങ്ങളില്‍ മാത്രം പുറത്തെടുക്കാറുള്ള സ്വര്‍ണക്കോലം എഴുന്നള്ളിച്ചതോടെ ക്ഷേത്രത്തിനകം നാരായണനാമത്താല്‍ മുഖരിതമായി. തനിത്തങ്കത്തില്‍ തീര്‍ത്ത് വീരാശൃംഖലയും മരതകവും പതിച്ച് ഗുരുവായൂരപ്പന്റെ രൂപം അലങ്കരിച്ച സ്വര്‍ണക്കോലം കണ്ട്തൊഴുന്നത് എറെ പുണ്യമാണെന്നാണ് വിശ്വാസം. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ മേളവും അകമ്പടിയായി ഉല്സവചടങ്ങുകള്ക്ക് അകമ്പടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: