ബീജിങ്: മുസ്ലീം ഭീകരര്‍ക്കെതിരെ കൂടുതല്‍ കടുത്ത നിലപാടുകളുമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. സിറിയയിലും ഇറാഖിലും ഇസ്ലാമിക് ഭീകരര്‍ക്കൊപ്പം ചൈനയില്‍ നിന്നുളള കൂടുതല്‍ മുസ്ലീങ്ങള്‍ കൂട്ടു ചേര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കര്‍ക്കശ നടപടികളിലേക്ക് നീങ്ങുന്നത്.
പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ വിഭാഗത്തിലെ ഉന്നതനും മുസ്ലീം മേഖലയില്‍ നിന്നുളള നേതാവുമായ ഷര്ഹാത് അഹാന് കടുത്ത ഭാഷയിലാണ് ഇസ്ലാമിക് സമൂഹത്തിനു മുന്നറിയിപ്പു നല്‍കിയത്.
ചൈനയുടെ ആഭ്യന്തര സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന എന്തെങ്കിലും നീക്കമുണ്ടായാല്‍ ജനങ്ങളുടെ പോരാട്ടത്തെ നേരിടേണ്ടി വരുമെന്നായിരുന്നു ഷര്ഹാത്തിന്റെ മുന്നറിയിപ്പ്. പീപ്പിള്‍സ് വാര് എന്ന വാക്കാണ് പ്രയോഗിച്ചത്.
ആഗോള തലത്തിലുള്ള ജിഹാദി പ്രവര്‍ത്തനങ്ങള്‍ ചൈനയെ ബാധിക്കുന്നുണ്ടോ എന്നു ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിര്‍ത്തി മേഖലയായ സിന്‍ജിയാങ്ങില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ചൈനീസ് സര്‍ക്കാരിനു നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
മുസ്ലീങ്ങള്‍ക്കു മുന്‍തൂക്കമുള്ള സിന്ജിയാങ്ങാണ് ചൈനയിലെ ഇസ്ലാമിക് ഭീകരതയുടെ ഉറവിടം. സൈന്യത്തിന്റെ നിതാന്ത ജാഗ്രത ഈ പ്രദേശത്തുണ്ട്. സ്വയംഭരണ മേഖലയായ ലിങ്സിയ ഹുയിയും ഇസ്ലാമിക ഭൂരിപക്ഷ പ്രദേശമാണെങ്കിലും ഇവിടെ കാര്യമായ പ്രശ്നങ്ങളില്ല. എങ്കിലും ലിങ്സിയയിലെ പ്രാദേശിക കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. പതിവിനു വിരുദ്ധമായി ഈ യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു. ഹുയി സമൂഹത്തിന്റെ വേരുകള്‍ ചൈനീസ് സമൂഹത്തിലാണെന്നു മറക്കരുതെന്ന് പ്രാദേശിക നേതാവ് വു ഷിമിന് ഓര്‍മ്മിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് ചൈനീയ് ജനതയുടെ നിലനില്‍പ്പിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും വു പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് സി ജിന്‍പിങ് ഇസ്ലാമിക ഭീകരതയെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചതിനു ശേഷം പ്രാദേശിക തലത്തിലേക്കും അത് വ്യാപിക്കുകയായിരുന്നു. മുസ്ലീങ്ങള്‍ ചൈനയുടെ പൊതു സമൂഹത്തിനു ഭീഷണിയാണെന്ന ആശങ്ക പടരുകയാണെന്നാണ് ഹോങ്കോങ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി മുഹമ്മദ് അല്‍-സുദായിരി പറയുന്നത്. ലിങ്സിയയിലെ നേതാക്കളുടെ പ്രസ്താവനകള്‍ അതിനു തെളിവാണ്.
ചൈനീസ് ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഉയിഖുര്‍ വിമതര്‍ ഇറാഖിലും സിറിയയിലും പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ അടുത്തിയ ഐഎസ് പുറത്തുവിട്ടിരുന്നു. ചൈനക്കെതിരെ ആക്രമണം നടത്താന്‍ കാത്തിരിക്കുന്നു എന്ന് ഇവരില്‍ ചിലര്‍ പറയുന്നതും ഈ ദൃശ്യങ്ങളിലുണ്ടായിരുന്നു.
ഇതിനു പിന്നാലെ സിന്‍ജിയാങ്ങിലെ നേതാവ് ചെന്‍ ക്വാന്ഗോവിന്റെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ റാലിയുള്‍പ്പെടെയുള്ള നീക്കങ്ങള്‍ നടത്തിയതും ശ്രദ്ധേയമായി. മേഖലയെ ഇസ്ലാമിക് ഭീകരരില്‍ നിന്നു ചെറുക്കാന്‍ സൈനികമായും രാഷ്ട്രീയമായും എല്ലാ തന്ത്രങ്ങളും മെനയുകയാണ് ചൈനീസ് സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: