പത്തനംതിട്ട: മാരാമണ്‍ കണ്വന്ഷന് നടക്കുന്ന പമ്പാ മണല്‍പ്പുറത്തിന് അവകാശവാദം ഉന്നയിച്ച മര്‍ത്തോമ്മാ സഭാനേതൃത്വം പ്രസ്താവന പിന്‍വലിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു.
പമ്പാ മണല്‍പ്പുറം പതിച്ച് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സഭയാണ് കരം അടയ്ക്കുന്നതെന്ന വാദം തെറ്റാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പമ്പാ മണല്‍പ്പുറത്ത് മതകണ്വന്ഷന് നടക്കുന്നതുകൊണ്ട് ഉടമസ്ഥാവകാശം തങ്ങള്‍ക്കുണ്ടെന്ന് സഭാനേതൃത്വം അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് ഹിന്ദു ഐക്യവേദി രംഗത്തുവന്നത്.
ആദ്യം അവകാശവാദം ഉന്നയിക്കുകയും പിന്നീട് പിന്‍വാതിലിലൂടെ അവകാശം സ്ഥാപിച്ചെടുക്കുക എന്ന ഗൂഢനീക്കമാണ് സഭാനേതൃത്വം നടത്തുന്നത്. സംസ്ഥാനത്തെ കുന്നുകളും മലകളും വനഭൂമിയും റവന്യു പുറമ്പോക്കും മതചിഹ്നങ്ങള്‍ സ്ഥാപിച്ച് കൈക്കലാക്കുന്ന അതേ അടവുനയമാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്.
പമ്പാനദിയുടെ തീരത്തെ മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിച്ച് മണല്‍പ്പുറം പൂര്‍ണ്ണമായും തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധീനതയില്‍ ആക്കണം. പമ്പാ മണല്‍പ്പുറം മതപരിഗണന കൂടാതെ പൊതുപരിപാടികള്‍ക്ക് ലഭ്യമാക്കാന്‍ സാഹചര്യം ഒരുക്കണം. വിവാദ പ്രസ്താവന സംബന്ധിച്ച് വിശദീകരണം നല്കാന് സഭ തയ്യാറാകണം. 26ന് നടക്കുന്ന ഹിന്ദുഐക്യവേദി പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ചചെയ്ത് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഇ.എസ്. ബിജു പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരിയും ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. സോമനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: