തിരുവനന്തപുരം: മൂന്നാറില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി ശുപാര്‍ശ. കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ പട്ടയം റദ്ദാക്കി തിരിച്ചുപിടിക്കണം. നിയമം ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്പ്പിക്കാന്‍ ഉടനടി നടപടി വേണമെന്നും സമിതി നിര്‍ദ്ദേശം നല്കി. മൂന്നാര്‍ ദൗത്യം ആവര്ത്തിക്കേണ്ടിവരുമെന്നുള്ള സൂചനയാണ് നിയമസഭാ സമിതി നല്‍കുന്നത്.
വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ മൂന്നാര്‍ നടപടിയെ ശക്തമായി ചെറുത്ത സിപിഐയുടെ നേതാവും വിഎസ് മന്ത്രിസഭയില്‍ അംഗവുമായിരുന്ന മുല്ലക്കര രത്നാകരന് അധ്യക്ഷനായ കമ്മറ്റിയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയത്. മൂന്നാര്‍ ദൗത്യത്തെ എതിര്‍ത്ത്, പൊളിക്കാന്‍ വരുന്നവരുടെ കാലു വെട്ടുമെന്നു പറഞ്ഞ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എം. എം. മണിയാകട്ടെ ഇപ്പോള്‍ വൈദ്യുതി മന്ത്രിയും. ഈ ശുപാര്‍ശയില്‍ പിണറായി സര്‍ക്കാര്‍ എന്തു നടപടിയെടുക്കുമെന്ന് അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
അനധികൃത കെട്ടിട നിര്‍മാണം തടയുന്നതില്‍ റവന്യൂ വകുപ്പിന് വലിയ വീഴ്ച സംഭവിച്ചു. മൂന്നാറില്‍ പുതുതായി യൂക്കാലിപ്സ് മരങ്ങള്‍ വച്ചുപിടിപ്പിക്കരുത്. വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാകണം. സവിശേഷ പരിതസ്ഥിതി പരിഗണിച്ച് മൂന്നാറിന് മാത്രമായി പരിസ്ഥിതി പരിപാലന വികസന അതോറിറ്റി ആറു മാസത്തിനുള്ളില്‍ രൂപീകരിക്കണമെന്ന സുപ്രധാന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്.
മൂന്നാറിലെ ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കുള്ള സ്ഥിരമോ താത്കാലികമോ ആയ എല്ലാവിധ കെട്ടിട നിര്‍മാണങ്ങളും ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ശുപാര്‍ശ. അനുവദനീയമല്ലാത്ത ഉയരമുള്ള എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെയും നിര്‍മാണവും പ്രവര്‍ത്തനവും ഉടന്‍ അവസാനിപ്പിക്കണം. ഇതിനായി റവന്യൂ വകുപ്പ് അധികാരം ഉപയോഗിക്കണം.
മൂന്നാറിന്റെ ജൈവ പാരിസ്ഥിതിക സവിശേഷതകള്‍ സംരക്ഷിച്ചു മാത്രമേ കെട്ടിട നിര്‍മാണം, ഭൂവിനിയോഗം, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ അനുമതി, വിനോദസഞ്ചാര വികസന പരിപാടികള്‍ തുടങ്ങിയവ നടത്താവൂ. ഇത് ഉറപ്പുവരുത്തുകയാണ് പരിസ്ഥിതി പരിപാലന വികസന അതോറിറ്റിയുടെ ലക്ഷ്യം. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ക്കു പുറമെ പരിസ്ഥിതി-കാലാവസ്ഥാ സ്ഥാപനങ്ങള്‍, സംഘടനാപ്രതിനിധികള്‍, പരിസ്ഥിതി ശാസ്ത്രവിദഗ്ധര്‍ തുടങ്ങിയവരും അംഗങ്ങളാകും. അതോറിറ്റി രൂപീകരിച്ചുള്ള നിയമം നിലവില്‍ വന്ന് ഒരു മാസത്തിനകം ബന്ധപ്പെട്ട ചട്ടങ്ങള്‍ പുറപ്പെടുവിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
മൂന്നാറിലെ പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ദേശീയതലത്തിലുള്ള സ്ഥാപനം വഴി സമഗ്രമായ പഠനം നടത്തണം. മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മൂന്നാറിനായുള്ള വിനോദസഞ്ചാര വകുപ്പിന്റെ പ്രചാരണ, വിവരണ വിനിമയ പരിപാടികള്‍ പരിസ്ഥിതി സൗഹൃദ പ്രോട്ടോക്കോള്‍ പ്രകാരമുള്ളതായിരിക്കണം. മൂന്നാറിന്റെ ആശങ്കാജനകമായ സ്ഥിതി കണക്കിലെടുത്ത് മലിനീകരണ നിയന്ത്രണം, വാഹനനിയന്ത്രണം എന്നിവ സംബന്ധിച്ച് ഇളവുകള്‍ അനുവദിക്കാത്തതും കര്‍ക്കശവുമായ വ്യവസ്ഥകള്‍ ബാധകമാക്കണം. കേരളത്തിലെ മറ്റിടങ്ങളില്‍ ബാധകമായതില്‍ നിന്നു വ്യത്യസ്തമായ കടുത്ത ശിക്ഷകളും പിഴയും മലിനീകരണത്തിന്റെ കാര്യത്തില്‍ മൂന്നാറിന് ബാധകമാക്കണം. മൂന്നാറിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഗ്രീന്‍ ബജറ്റിങ് അടിസ്ഥാനമാക്കി പദ്ധതിരേഖ തയാറാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ചെയര്മാന് മുല്ലക്കര രത്നാകരന്, കെ. ബാബു (സിപിഎം) പിടിഎ റഹീം (എല്‍ഡിഎഫ് സ്വതന്ത്രന്) അനില്‍ അക്കര, എം. വിന്‍സന്റ് (കോണ്‍ഗ്രസ്) ഒ.ആര്. കേളു (സിപിഎം) എന്നിവരാണ് പത്രസമ്മേളനത്തില്‍ റിപ്പോര്‍ട്ട് വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: