ബാലുശ്ശേരി: കേരളത്തിലുടനീളം സിപിഎം നടത്തികൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഒരു ഭാഗത്ത് സമാധനശ്രമം നടത്തുകയും മറുഭാഗത്ത് വ്യാപക അക്രമം അഴിച്ചുവിടുന്ന ഇരട്ടത്താപ്പ് സിപിഎം അവസാനിപ്പിക്കണമെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി ഗോപാലന്‍കുട്ടിമാസ്റ്റര്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ കോട്ടൂര്പഞ്ചായത്തിലെ മൂലാട് സിപിഎമ്മുകാര്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ച ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎം ലോക്കല്‍ സെക്രട്ടറി പി.കെ ഗംഗാധരനുമായി സംഘടനാ നേതൃത്വം ചര്‍ച്ച നടത്തി നിമിഷങ്ങള്‍ക്കകമാണ് ബിജെപി ബൂത്ത്് പ്രസിഡന്റ് പാറക്കണ്ടി കെ.സി സുമേഷിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന ആറ് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ അക്രമിച്ചത്. ആര്‍എസ്എസിന്റെ ശാഖാ പ്രവര്‍ത്തനവും പരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും സിപിഎം തടയാന്‍ ശ്രമിക്കുമ്പോള്‍ പോലീസ് നിഷ്ക്രിയരായി സിപിഎമ്മിന് അക്രമം നടത്താനുള്ള അവസരമുണ്ടാക്കുകയാണെങ്കില്‍ അത് കൈയ്യും കെട്ടി നേക്കി നില്‍ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ബാബു പൂക്കാട്, താലൂക്ക് കാര്യവാഹ് ബിനില്‍, ബിജെപി ജില്ലാ പ്രസിഡന്റ്് ടി.പി ജയചന്ദ്രന്, സെക്രട്ടറി അഡ്വ. കെ.വി സുധീര്‍, ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ്് രാജേഷ്കായണ്ണ, ജനറല്‍ സെക്രട്ടറി ടി സദാനന്ദന് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച്്് ബിജെപി ഇന്നലെ കോട്ടൂര്‍ പഞ്ചായത്തില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണവും സമാധാനപരവുമായിരുന്നു.കടകളെല്ലാം അടഞ്ഞുകിടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: