തിരുവനന്തപുരം: പിറവം സ്വദേശിനി സിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം കൊച്ചിക്കായലില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായ കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാനുള്ള അടിന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. അന്വേഷണച്ചുമതല ലോക്കല്‍ പോലീസില്‍ നിന്നുമാറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണത്തെത്തുടര്‍ന്നാണ് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത്.
അന്വേഷണത്തില്‍ ലോക്കല്‍ പോലീസ് കാലതാമസം വരുത്തിയതും മിഷേലിന്റെ അച്ഛനമ്മമാരുടെ പരാതി സമയത്ത് സ്വീകരിക്കാതിരുന്നതും ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധിയില്‍ വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ പ്രായോഗികമാകുന്നില്ലെന്നും വിവരങ്ങള്‍ പോലീസ് മറച്ചുവച്ച് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയ അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി. മിഷേലിന്റെ മരണം ആത്മഹത്യയാക്കാനാണ് പോലീസ് ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ആരെയോ രക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്നും അനൂപ് ജേക്കബ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: