തിരുവനന്തപുരം: കൊച്ചിയില്‍ സദാചാര ഗുണ്ടായിസം നടത്താന്‍ പ്രതിപക്ഷം ശിവസേനക്കാരെ വാടകയ്ക്കെടുത്തെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കാനാകില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ അഭിപ്രായമാണ്. അതിനാല്‍ സഭാ നടപടികള്‍ക്ക് വിരുദ്ധമല്ലെന്നും സ്പീക്കര്‍ പ്രത്യേക റൂളിംഗ് നല്കി.
മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭയുടെ അന്തസ്സിന് യോജിച്ചതല്ലെന്നു ചൂണ്ടിക്കാട്ടി സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന്് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. രണ്ടുതവണ ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു. ഇന്നലെ സഭ സമ്മേളിച്ചപ്പോഴും പ്രതിപക്ഷത്തു നിന്ന് കെ.സി. ജോസഫ് ഇതേ ആവശ്യം ഉന്നയിച്ചു. എന്നാല്‍ സഭ പിരിയും മുമ്പ് ഇതുസംബന്ധിച്ച റൂളിംഗ് നല്‍കാമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സ്പീക്കര്‍ പ്രത്യേക റൂളിംഗ് നല്‍കിയത്.
മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് പ്രതിപക്ഷത്തിന് രാഷ്ട്രീയമായി തന്നെ മറുപടി നല്കാന് അവസരം നല്‍കുകയാണ് സ്പീക്കറുടെ കടമ. അത് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്ത ചരിത്രമോ കീഴ്വഴക്കമോ ഇല്ല.
സഭയില്‍ പറയാന്‍ പാടില്ലാത്തതോ സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമോ ആയി മുഖ്യമന്ത്രി യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും സ്പീക്കറുടെ റൂളിംഗില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെള്ളം കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് നടത്തിയ പരാമര്‍ശം വിവാദമുണ്ടാക്കുന്നതും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതുമാകയാലാണ് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: