ചാത്തന്നൂര്‍: രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന സാഹചര്യത്തില്‍ കൃഷിയുടെ പേരില്‍ പോളച്ചിറ ഏലയിലെ വെള്ളം വറ്റിക്കുന്നത് ദുരന്തനിവാരണ നിയമം അനുസരിച്ച് സബ് കളക്ടര്‍ ചിത്ര നിരോധിച്ചിരുന്നു. എന്നാല്‍ നിയമം ലംഘിച്ചു വെള്ളം പമ്പ് ചെയ്തത് മൂലം കളക്ടറും സംഘവും പോളച്ചിറ ഏല സന്ദര്‍ശിക്കുകയും പമ്പ്ഹൗസ് പൂട്ടി സീല്‍ ചെയ്യാന്‍ ചുമതല പെട്ടവര്‍ക്ക് ഉത്തരവ് കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും കളക്ടറുടെ ഉത്തരവ് കാറ്റില്‍ പറത്തി ഏല സമിതിയും ചിറക്കര പഞ്ചായത്ത് പ്രസിഡന്റും അധികാരികളും ചേര്‍ന്ന് ഏലയിലെ വെള്ളം വറ്റിക്കാന്‍ തുടങ്ങി. ഇതിനെതിരെ യുവമോര്‍ച്ച ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് നവീന്‍കൃഷ്ണയുടെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും അതേ തുടര്‍ന്ന് നിര്‍ത്തിവച്ച വെള്ളം വറ്റിക്കല്‍ രാത്രിയുടെ മറവില്‍ വീണ്ടും ആവര്‍ത്തിക്കുകയുമാണ് ഉണ്ടായത്. ഇതിനൊരു ശാശ്വത പരിഹാരം നിയമാനുസൃതമായി നടപ്പാക്കാനുള്ള നടപടികള്‍ അധികാരികളില്‍ നിന്നും ഉണ്ടാകണമെന്നും, ചിറക്കര പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളപ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും ചാത്തന്നൂര്‍ യുവമോര്‍ച്ച ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: