കൊച്ചി: കൊട്ടിയൂര്‍ പാതിരി പീഡനകേസില്‍ കൂട്ടുപ്രതികളായ ഫാ.തോമസ് ജോസഫ് തേരകവും കന്യാസ്ത്രീകളും അഞ്ച് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെയാണ് പ്രതികള്‍ കീഴടങ്ങേണ്ടത്.
ഹാജരാകുന്ന അന്നുതന്നെ അവരെ കോടതിയില്‍ ഹാജരക്കണമെന്നും ഉപധികളോടെ ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജാമ്യം ലഭിക്കുന്ന കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
കേസുകളില്‍ പലതും പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവരുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ ഫാ റോബിന് വടക്കുംചേരിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിച്ചുവെന്നതാണ് ഫാ. തോമസ് തേരകത്തിനെതിരെയുള്ള കുറ്റം. വയനാട് ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനായിരിക്കെ സംഭവം മറച്ചുവെച്ചെന്നും തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഈ കേസില്‍ ഫാ. തോമസ് തേരകം വയനാട് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇതു പിന്‍വലിച്ചാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: