ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലും ഉത്തര്‍ഖണ്ഡിലും ബിജെപി നേടിയ ഉജ്ജ്വലവിജയം ഗംഗാ ശുചീകരണപദ്ധതികള്ക്കും പുതുജീവന്‍ പകരും. ഗംഗ പ്രധാനമായും ഒഴുകുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നിലും(ഉത്തര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്) ബിജെപിയാണ് ഭരണത്തില്‍.
മോദിയുടെ സ്വപ്ന പദ്ധതിയായ ‘നമാമി ഗംഗ’യുടെ പൂര്‍ത്തീകരണത്തിന് എല്ലാം കൊണ്ടും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുളളത്. 2015 മെയ് മാസത്തിലാണ് മോദി സര്‍ക്കാര്‍ ഗംഗാ ശുചീകരണത്തിനും നദീ സംരക്ഷണത്തിനുമായി ‘നമാമി ഗംഗ’ പദ്ധതിക്കു തുടക്കം കുറിച്ചത്. അഞ്ചു വര്‍ഷ കാലയളവു നിശ്ചയിച്ചിട്ടുളള പദ്ധതിക്കായി 20,000 കോടി രൂപയാണ് നീക്കി വച്ചിട്ടുളളത്.
ഗംഗാ നദിയുടെ ഉത്ഭവസ്ഥാനമായതു കൊണ്ടു തന്നെ ഉത്തര്‍ഖണ്ഡിന് പ്രത്യേക പ്രാധാന്യമുണ്ട്. രാജ്യവും സംസ്ഥാനവും ഒരേ പാര്‍ട്ടിയുടെ ഭരണത്തിന് കീഴിലാകുന്നത് പദ്ധതി നിര്‍വ്വഹണത്തിന്റെ ആക്കം കൂട്ടുമെന്നാണ് ഔദ്യോഗിക ഭാഷ്യം.
ഉത്തര്‍പ്രദേശ് ഗംഗയുടെ 1,000 കിലോമീറ്റര്‍ ചുറ്റളവില്‍ മലിനജലമൊഴുക്കുന്ന കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു കൊണ്ട് മലിനീകരണത്തോത് കുറയ്ക്കാനുളള ശ്രമത്തിലാണ്. ബിജെപി ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമായ ജാര്‍ഖണ്ഡിലാകട്ടെ പദ്ധതി നിര്‍വ്വഹണം പലഘട്ടങ്ങളിലായി നടന്നു വരുന്നു. ഗംഗ പ്രധാനമായും ഒഴുകുന്ന മറ്റു സംസ്ഥാനങ്ങളായ ബീഹാറിലും പശ്ചിമബംഗാളിലും യഥാക്രമം ജെഡി(യു)-ആര്‍ജെഡി- കോണ്‍ഗ്രസ് സംഖ്യവും തൃണമൂല്‍ കോണ്‍ഗ്രസ്സുമാണ് ഭരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: