കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. രണ്ടാമത് വക്കാലത്തെടുത്ത പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ള പോലീസ് മുമ്പാകെ ഹാജരാകണമെന്നാണ് പ്രതീഷ് ചാക്കോയ്ക്ക് കോടതിയിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദേശം.
സുനിയുടെ മൊബൈലും സിം കാർഡും ലഭിച്ചത് അഭിഭാഷകൻറെ ഓഫിസിൽ നിന്നാണ്. നടിയെ ആക്രമിക്കുന്പോൾ സുനി ധരിച്ചിരുന്ന വസ്ത്രങ്ങളും ഇവിടെ നിന്ന് ലഭിച്ചതായി പോലീസ് അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനായി ഒരിക്കൽ വിളിച്ചുവരുത്തിയതാണ്. എന്നാൽ കോടതിയെ സമീപിച്ച പ്രതീഷ് ചാക്കോ, അഭിഭാഷകനെ ഇങ്ങനെ ചോദ്യം ചെയ്യാൻ പൊലീസിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതു തള്ളിക്കൊണ്ടാണ് ഇപ്പോൾ ഹൈക്കോടതി പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനുള്ള അനുമതി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: