ന്യൂദല്‍ഹി: നിയമസഭാതെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ കലാപത്തിനു തുടക്കമായി. സോണിയ ഗാന്ധിയുടെ വിശ്വസ്തരില്‍ പ്രധാനിയായ സത്യവ്രത ചതുര്‍വേദിയാണ് രാഹുലിനെതിരെ രംഗത്തു വന്നത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് പരാജയങ്ങള്‍ക്കു പുറമേ ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒന്നും ചെയ്യാതിരുന്നതും കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലേക്കു നയിക്കുകയാണെന്നാണ് സൂചന.
ഉത്തര്‍ പ്രദേശിലെ പരാജയത്തിന്റെ സാഹചര്യത്തില്‍ മാറ്റങ്ങള്‍ ആവശ്യമുണ്ടോ എന്നു ചോദിച്ചപ്പോള്‍ ആവശ്യമുണ്ടായിരുന്ന സമയത്ത് അവരതു ചെയ്തില്ല എന്നായിരുന്നു ചതുര്‍വേദിയുടെ മറുപടി. രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങള്‍ വിജയിച്ചില്ല എന്നു കോണ്‍ഗ്രസില്‍ പരക്കെ അഭിപ്രായമുണ്ടെങ്കിലും തുറന്നു പറയാന്‍ പലരും മടിക്കുകയാണ്.
അതേസമയം കോണ്‍ഗ്രസിന്റെ പ്രകടനം അത്ര മോശമല്ലെന്ന പ്രതികരണവുമായി രാഹുല്‍ രംഗത്തെത്തി. പഞ്ചാബിലെ വിജയം കാണാതിരിക്കരുത്. മണിപ്പൂരിലും ഗോവയിലും മുന്നിലെത്തി. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി വന്‍ വിജയം നേടി. അവരെ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അഴിച്ചുപണിയുണ്ടാവുമെന്ന സൂചനയും രാഹുല്‍ നല്കി.
മറ്റിടങ്ങളിലെ പരാജയത്തിന്റെ ഉത്തരവാദി രാഹുലാണെങ്കില്‍ പഞ്ചാബിലെ വിജയത്തിന്റെ ക്രെഡിറ്റും രാഹുലിനു നല്‍കണം എന്ന മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ അഭിപ്രായം പരോക്ഷമായിട്ടാണെങ്കിലും ചില നേതാക്കള്‍ തള്ളുകയാണ്. പഞ്ചാബിലെ പ്രത്യേക സാഹചര്യം പാര്‍ട്ടിക്കു ജയമൊരുക്കി എന്നാണ് വിലയിരുത്തല്‍.
രാഹുല്‍ ഗാന്ധി നേതൃസ്ഥാനത്തേക്കു വരാന്‍ സമയമായില്ലെന്നു നിലപാടെടുത്തവരില്‍ പ്രമുഖനായിരുന്നു ചതുര്‍വേദി. ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവുമായുള്ള സഖ്യത്തില്‍ കോണ്‍ഗ്രസിനു മുന്‍തൂക്കമൊന്നും കിട്ടിയില്ലെന്നും ചതുര്വേദിയടക്കമുള്ള നേതാക്കള്‍ കരുതുന്നു. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ അമേത്തിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടതും വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ക്കു വഴിവെക്കുമെന്നാണ് കരുതുന്നത്.
ഉചിതമായ സമയത്ത് തീരുമാനങ്ങളെടുക്കുന്നതില്‍ ഹൈക്കമാന്‍ഡിനു പറ്റിയ പാളിച്ചയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു തടസ്സമാതെന്നാണ് മണിപ്പൂരിലേയും ഗോവയിലേയും കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം. സുപ്രീം കോടതിയെ സമീപിക്കാതെ അതാത് ഗവര്‍ണര്‍മാര്‍ക്കു മുന്നില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ശ്രമിക്കേണ്ടിയിരുന്നതെന്ന് അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: