കണ്ണൂര്‍: തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ട പയ്യാമ്പലം പാര്‍ക്ക് കോര്‍പറേഷന്റേതു തന്നെയെന്ന് മേയര്‍ ഇ.പി.ലത. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മേയര്‍. ഈ മാസം 18 ന് ചേരുന്ന ഡിടിപിസിയുടെ യോഗത്തിനു ശേഷം അന്തിമതീരുമാനമുണ്ടാകും. ഇതിനു മുന്നോടിയായി മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്നും മേയര്‍ വ്യക്തമാക്കി. പയ്യാമ്പലം പാര്‍ക്ക് വിഷയത്തില്‍ മേയര്‍ കൗണ്‍സില്‍ യോഗത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് കൗണ്‍സിലര്‍ ടി.ഒ.മോഹന്‍ ആരോപിച്ചിരുന്നു. ജില്ലാ ടൂറിസം പ്രോമോഷന് കൗണ്‍സില്‍ പാര്‍ക്ക് കോര്പറേഷന് വിട്ടു നല്കിയെന്നു മേയര്‍ പറയുന്നു. എന്നാല്‍ യോഗം നടന്ന അടുത്ത ദിവസം തന്നെ പാര്‍ക്ക് നടത്തിപ്പിനായി ഡിടിപിസി ക്വാട്ടേഷന് നല്കുകയാണുണ്ടായതെന്നും ടി.ഒ.മോഹനന് പറഞ്ഞു. പാര്‍ക്ക് സ്ഥിതി ചെയ്യുന്ന 65 സെന്റ് സ്ഥലത്തിന്റെ അവകാശവാദമുന്നഴിച്ച് ആര്‍മിയും രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവകാശത്തര്‍ക്കം മുന്നോട്ടു പോയാല്‍ പാര്ക്കില്ലാതാവുമെന്നും മോഹനന് പറഞ്ഞു. എന്നാല്‍ ഡിടിപിസിയുമായി നടന്ന യോഗത്തില്‍ ജില്ലാ കളക്ടറുടെ പ്രതിനിധിയായി പങ്കെടുത്ത ഡിടിപിസി ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പു നല്‍കിയിരുന്നെന്നും പാര്‍ക്ക് നടത്തിപ്പിനായി ക്വാട്ടേഷന് നല്‍കിയത് ദൗര്‍ഭാഗ്യകരമായി പോയെന്ന് ഭരണ വിഭാഗം കൗണ്‍സിലര്‍ എന്‍.ബാലകൃഷ്ണന് പറഞ്ഞു. പയ്യാമ്പലം പാര്‍ക്ക് വിഷയത്തില്‍ കോര്‍പറേഷനെ മോശമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്ക് അനാഥമായെന്ന ആരോപണം ശരിയല്ലെന്ന് ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷും പറഞ്ഞു. എന്നാല്‍ പാര്‍ക്കിന്റെ രണ്ടു ഗേറ്റുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണെന്നും ഇത് ഉടന്‍ തുറന്നു കൊടുക്കണമെന്നും പയ്യാമ്പലം വാര്‍ഡ് കൗണ്‍സിലര്‍ ഒ.രാധ ആവശ്യപ്പെട്ടു.
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്റ്റേഡിയം കോര്‍ണറിലെ കണ്ഫെര്ട്ട് സ്റ്റേഷന് തുറന്നു കൊടുക്കാത്തതിനെ ചൊല്ലി ഇരുപക്ഷവും വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. കലോത്സവ സമയത്ത് തുറന്ന് കൊടുത്ത കണ്ഫെര്ട്ട് സ്റ്റേഷന് കൗണ്സിയ യോഗം പോലുമറിയാതെയാണ് പൂട്ടിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. മുമ്പ് നടന്ന കൗണ്‍സില്‍ യോഗങ്ങളില്‍ പ്രശ്നം ഉന്നയിച്ചിട്ടും ഇതുവരെയായിട്ടും തീരുമാനമെടുത്തിരുന്നില്ല. കണ്ഫെര്ട്ട് സ്റ്റേഷന് ഉടന്‍ തുറന്നു കൊടുക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ആകെ 53 അജണ്ടകള്‍ പരിഗണനയ്ക്കു വന്നു. ഇതില്‍ കൂടുതല്‍ പരിശോധന വേണ്ട അജണ്ടകള്‍ മാറ്റിവച്ചു. പഠിക്കാന്‍ വേണ്ടത്ര സമയം ലഭിക്കാതെയാണ് അജണ്ടകള്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ചതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: