കൊച്ചി : വിവിധ വകുപ്പുകളിലേക്കും കോര്‍പ്പറേഷനുകളിലേക്കുമുള്ള പി എസ് സി ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ഏഴു മാസം മാത്രം ബാക്കി നില്‍ക്കെ നിയമനം ഇഴയുന്നു. പന്തീരായിരം പേര് ഉള്‍പ്പെട്ട ലിസ്റ്റില്‍ ജനറല്‍ വിഭാഗത്തിലടക്കം 2300 പേര്‍ക്കു മാത്രമാണ് അഡൈ്വസ് മെമ്മോ അയച്ചിരിക്കുന്നത്.
ജൂണിയര്‍ അസിസ്റ്റന്റ്, കാഷ്യര്‍/അസിസ്റ്റന്റ് ഗ്രേഡ് 2 എന്നീ തസ്തികകളിലേയ്ക്ക് പി എസ് സി തയ്യാറാക്കിയ പട്ടികയില്‍നിന്നുള്ള നിയമനമാണ് വൈകുന്നത്. 2014 സെപ്തംബറില്‍ നിലവില്‍ വന്ന ലിസ്റ്റില്‍ നിന്ന് ഇതുവരെ പൊതുവിഭാഗത്തില്‍ 1875 പേര്‍ക്കുമാത്രമാണ് അഡൈ്വസ് മെമ്മോ അയച്ചിട്ടുള്ളത്. കഴിഞ്ഞ തവണ ഇതേ തസ്തികയിലേയ്ക്ക് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിലെ എല്ലാവര്ക്കും നിയമനം കിട്ടിയിരുന്നു.
489/2011 റാങ്ക് പട്ടികയില്‍നിന്ന് നിയമനം നടത്തേണ്ട വിവിധ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകളുണ്ട്. ഇവ റിപ്പോര്‍ട്ടുചെയ്യാന്‍ സ്ഥാപനമേധാവികള്‍ക്കുള്ള വിമുഖതയാണ് പ്രധാന തടസ്സം. പല സ്ഥാപനങ്ങളുടെയും തലപ്പത്തുള്ളവര്‍ക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനാണ് താല്പര്യം. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും മറ്റു താല്പര്യങ്ങളും ഇതിനുപിന്നിലുണ്ട്.
കെ.എസ്.എഫ്.ഇ, കെ.എസ്.ഇ.ബി,കെ.എം.എം.എല്‍, മലബാര്‍ സിമന്റ്സ്, കശുവണ്ടി വികസന കോര്പ്പറേഷന്, കാംകോ,ട്രാവന്‍കൂര്‍ ടൈറ്റാനിയം, ലാന്‍ഡ് ഡെവലപ്മെന്റ് കോര്പ്പറേഷന്, കൈത്തറി വികസന കോര്പറേഷന്, തൃശൂര്‍ കോര്പ്പറേഷന് തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്കും നിയമനങ്ങള്‍ നടത്തേണ്ട റാങ്കുപട്ടികയാണ് മരവിച്ച അവസ്ഥയിലുള്ളത്. കെ.എസ്.ഇ.ബിയാണ് നിയമനകാര്യത്തില്‍ ഏറെ പിന്നില്‍.
പത്തുവര്‍ഷമായി താല്ക്കാലികാടിസ്ഥാനത്തില് ജോലി ചെയ്യുന്നവര്‍ക്ക് സ്ഥിരനിയമനം നല്‍കിയുള്ള കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവ് പുന: പരിശോധിക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.ഇങ്ങനെ പരിശോധിക്കുമ്പോള്‍ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും നടത്തിയ അനധികൃതനിയമനങ്ങളും പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കി റാങ്ക്പട്ടികയില്‍നിന്ന് നിയമനം നടത്താണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ലിസ്റ്റില്‍ നിന്ന് നിയമനം നടത്താതെ താല്‍ക്കാലികക്കാരെ നിലനിര്‍ത്തുന്നത് അന്വേഷിക്കണമെന്ന് പട്ടികയിലുള്ളവര്‍ ആവശ്യപ്പെട്ടു. ലിസ്റ്റില്‍ പറയുന്ന തസ്തികകളില്‍ എത്ര താല്‍ക്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വിശദീകരണം തേടിയാല്‍ കള്ളക്കള്ളി പൊളിയും.
താല്‍ക്കാലികക്കാര്‍ തുടരുമ്പോള്‍, മറ്റുപരീക്ഷകള്‍ക്ക് അപേക്ഷിക്കാന്‍ പ്രായപരിധി കഴിഞ്ഞവര്‍ ഉള്‍പ്പെടെ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് എന്നന്നേക്കുമായി സാധ്യത നഷ്ടപ്പെടുകയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴിവുകള്‍ പി എസ് സിയെ അറിയിക്കാതെ ഒളിച്ചുകളിക്കുന്ന സാഹചര്യത്തില്‍, ഒഴിവുള്ള തസ്തികകള്‍ കണ്ടെത്താന്‍ അഡ്മിനിസ്ട്രേറ്റിവ് വിജിലന്‍സ് വിഭാഗം വകുപ്പുകളില്‍ ഓഫിസ് കയറിയിറങ്ങി പരിശോധന തുടങ്ങിയിരുന്നു.
കെ എസ് എഫ് ഇയില്‍ പെന്ഷന് പ്രായം 58 ആണ്. പെന്ഷന് പ്രായം 60 ആക്കാന്‍ ഡയറക്ടര്‍ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ടന്ന ന്യായം പറഞ്ഞ് ജീവനക്കാര്‍ മിക്കവരും 58 ആകുമ്പോള്‍ കോടതിയെ സമീപിക്കുകയാണ്. വസ്തുത ഹൈക്കോടതിയെ ബോധിപ്പിച്ച് 58 വയസില്‍ത്തന്നെ ഇവരുടെ സേവനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. ഈ തന്ത്രം ഒഴിവാക്കിയാല്‍ തന്നെ നൂറുകണക്കിനുപേരെ നിയമിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: