ചാലക്കുടി: കേരളത്തിന്റെ ടൂറിസം വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെയ്പാകുന്ന അതിരപ്പിള്ളി – കോടനാട് ടൂറിസം സര്‍ക്യൂട്ടിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ടിന് അന്തിമരൂപമായതായി ഇന്നസെന്റ് എം.പി അറിയിച്ചു.
റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗമാണ് ഡി.പി.ആര് അംഗീകരിച്ചത്. ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ടൂറിസം സര്‍ക്യൂട്ട് പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ് ദര്ശന് ‘ സ്കീമില്‍ ഉള്‍പ്പെടുത്തി അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കും. 100 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രത്തിന് കൈമാറുകയെന്ന് ഇന്നസെന്റ് എം.പി പറഞ്ഞു.
രണ്ടു വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് സര്‍ക്യൂട്ടിന്റെ ഡി.പി.ആര് തയ്യാറാക്കിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പദ്ധതി നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച എം.പിക്ക് അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി നടപ്പാക്കാമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഉറപ്പുനല്‍കിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി വിശദമായ സൈറ്റ് സര്‍വ്വേയും ബന്ധപ്പെട്ട ജനവിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചകളും നടത്തി. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായശേഖരണവും നടത്തി. ഈ പ്രക്രിയക്കൊടുവിലാണ് ഡി.പി.ആര് തയ്യാറാക്കിയത്. ഇന്നസെന്റ് എം.പി നേരിട്ടു പങ്കെടുത്ത പല യോഗങ്ങളും ഇതിന്റെ ഭാഗമായി ചേരുകയും ചെയ്തു.
ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ അതിരപ്പിള്ളി, തുമ്പൂര്‍മൂഴി, വാഴച്ചാല്‍, ഏഴാറ്റുമുഖം, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍, ഇരിങ്ങോള്‍, നാഗഞ്ചേരി മന, കല്ലില്‍ ക്ഷേത്രം, കോടനാട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സര്‍ക്യൂട്ട് വികസിപ്പിക്കുക. ഈ കേന്ദ്രങ്ങളുടെ വികസനത്തോടൊപ്പം മികച്ച ഗതാഗത സൗകര്യങ്ങള്‍, വഴിയോര വിശ്രമ കേന്ദ്രങ്ങള്‍, താമസ സൗകര്യം ഏര്‍പ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടപ്പിലാവും.
ഇന്നസെന്റ് എം.പി, കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഡി. പി. ആര് അംഗീകരിച്ചത്.
ബി.ഡി. ദേവസി എം.എല്‍.എ, എം.പി യുടെ പി.എ ബി.സേതുരാജ്, ടൂറിസം പ്ലാനിംഗ് ഓഫീസര്‍ എന്‍.സതീഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: