ന്യൂദല്‍ഹി: ഒരിക്കലും കീഴടക്കാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതിയിരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി ബിജെപി പിടിച്ചടക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ഒന്നാകെ തിരുത്തിയാണ് ആസാമിനും അരുണാചല്‍ പ്രദേശിനും പിന്നാലെ മണിപ്പൂരിലും ബിജെപി അധികാരത്തിലെത്തുന്നത്. വിഘടനവാദികളുടെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്ന പ്രദേശം സാംസ്കാരിക ദേശീയതയെ വാരിപ്പുണര്‍ന്ന് മുഖ്യധാരയിലേക്കുള്ള കുതിപ്പിലാണിപ്പോള്‍.
മണിപ്പൂരിലെ ജയത്തോടെ കോണ്‍ഗ്രസ് മുക്ത നോര്‍ത്ത് ഈസ്റ്റ് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. നാഗാലാന്റില്‍ എന്‍ഡിഎ ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടും സിക്കിമില്‍ സിക്കിം ഡമോക്രാറ്റിക് ഫ്രണ്ടുമാണ് ഭരണത്തില്‍. കോണ്‍ഗ്രസ് ഭരണത്തിലുള്ള മേഘാലയയിലും മിസോറാമിലും മഴവില്‍ സഖ്യത്തിനുള്ള നീക്കങ്ങളും ബിജെപി നടത്തുന്നുണ്ട്. ഇടത്പക്ഷത്തിന്റെ ത്രിപുരയിലും ബിജെപി അസാധാരണ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ഭരണത്തിലെത്തിയാലും അത്ഭുതപ്പെടാനില്ല.
രണ്ട് ഘടകങ്ങളാണ് മണിപ്പൂരിലുള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി മുന്നേറ്റത്തിന് അടിസ്ഥാനം. പതിറ്റാണ്ടുകളായുള്ള സംഘപ്രസ്ഥാനങ്ങളുടെ സമര്‍പ്പിത സേവനവും മോദി ഭരണത്തിന്റെ പകിട്ടും. തീവ്രവാദികളുടെ സമാന്തര ഭരണ കാലത്തുള്‍പ്പെടെ ദേശീയ പ്രസ്ഥാനങ്ങള്‍ നടത്തിയ പ്രവര്‍ത്തനമാണ് ബിജെപിയുടെ ഇപ്പോഴത്തെ മുന്നേറ്റത്തിന് അടിത്തറയിട്ടത്. വിഘടനവാദികളുടെ തോക്കിന്‍കുഴലിന് മുന്നില്‍ നിരവധി സംഘപ്രവര്‍ത്തകരുടെ ജീവന് ഇതിനായി ഹോമിക്കേണ്ടി വന്നു. തീവ്രവാദ സംഘടനകള്‍ ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം പരസ്യമായി വിലക്കിയിരുന്നു. എന്നാല്‍ സേവന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ മനസ്സില്‍ ഇടംനേടി എല്ലാ പ്രതിസന്ധികളെയും ആര്‍എസ്എസ് മറികടന്നു.
മോദിയുടെ കേന്ദ്രഭരണം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ബിജെപി അപകടകരമാണെന്ന് പ്രചരിപ്പിക്കുകയാണ് എതിരാളികള്‍ ഇതുവരെ ചെയ്തതത്. ഇനിയത് മതിയാകില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. മണിപ്പൂരിന്റെ അഭിമാനമായ മേരി കോമിനെ രാജ്യസഭാംഗമാക്കിയും സ്വാതന്ത്ര്യ സമരപോരാളിയായ റാണി ഗൈഡിന്‍ല്യൂവിന്റെ ജന്മദിനം ആഘോഷിച്ചും സര്‍ക്കാര്‍ നയം വ്യക്തമാക്കി.
അവഗണിക്കപ്പെടുന്നുവെന്ന വികാരം ഇല്ലാതാക്കി മുഖ്യധാരയിലെത്തിക്കാനാണ് മോദിയുടെ ശ്രമം. സമാധാനത്തിനായുള്ള നീക്കങ്ങളും ഇതിനിടയില്‍ സജീവമാണ്. നാഗാ തീവ്രവാദ സംഘടനയായ എന്എസ്സിഎന്നു (ഐഎം)മായി സമാധാനത്തിനുള്ള രൂപരേഖയില്‍ ഒപ്പിട്ടിട്ടുണ്ട്. വികസനവും സമാധാനവുമാണ് മോദിയുടെ മുദ്രാവാക്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: