വടകര: ചന്ദനം മുറിച്ച് വില്പന നടത്തുന്നതിനിടെ മൂന്ന് പേര് അറസ്റ്റില്‍. പയ്യോളി പൊലീസ് സ്റ്റേഷന് പരിധിയിലെ ഇരിങ്ങത്ത് ചന്ദനം മുറിച്ച് വില്പന നടത്തുന്നതിനിടെയാണ് അറസ്റ്റ്. ഇരിങ്ങത്ത് സ്വദേശികളായ ഒതയോത്ത് അബ്ദുള്ള(65), സ്ഥലമുടമ കുന്നത്ത്ചാലില്‍ മധുസൂദനന്(62), ചോയിക്കണ്ടിമീത്തല് രവി(48) എന്നിവരെയാണ് വടകര ഡിവൈഎസ്പി കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അബ്ദുള്ളയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പിറകുവശത്തെ ചാലില്‍ ഒളിപ്പിച്ച നിലയില്‍ ചന്ദനം കണ്ടെത്തിയത്. 17 കിലോ ചെത്തിമിനുക്കിയ നിലയിലും 12 കിലോ കഷ്ണങ്ങളാക്കി സൂക്ഷിച്ച നിലയിലുമായിരുന്നു.
മധുസൂദനന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും കിലോവിന് രണ്ടായിരം രൂപ വിലയിലാണ് അബ്ദുള്ള ചന്ദനം വാങ്ങിയത്. രവിയാണ് സ്ഥലത്തുനിന്നും മരം മുറിച്ചത്. കേസില്‍ കോഴിക്കോട് സ്വദേശിയായ ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും അയാള്‍ക്കായി അന്വേഷണം ഊര്ജ്ജിമാക്കിയതായും ഡിവൈഎസ്പി പറഞ്ഞു.
മാര്‍ക്കറ്റില്‍ കിലോവിന് പതിമൂന്നായിരം രൂപ വരെ വില ലഭിക്കുന്നതാണ് പിടിച്ചെടുത്ത ചന്ദനം. വനംവകുപ്പ് അനുമതിയോടെ മാത്രമെ ചന്ദനം മുറിക്കാന്‍ പാടുള്ളുവെന്നാണ് നിയമം. ഇങ്ങനെ മുറിക്കുന്ന മരങ്ങള്‍ മറയൂരില്‍ വച്ചാണ് ലേലം ചെയ്യുക. ലേല തുകയുടെ 70 ശതമാനം ഉടമയ്ക്കും 30 ശതമാനം സര്‍ക്കാരിനും നല്‍കണമെന്നാണ് വ്യവസ്ഥ. പ്രതികളെ ഇന്ന് വടകര കോടതിയില്‍ ഹാജരാക്കിയ ശേഷം പെരുവണ്ണാമുഴി ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറുമെന്ന് ഡിവൈഎസ്പി പറഞ്ഞു. സിപിഒമാരായ ഷിരാജ്, രോഷിത്, ബോബന്, സജീഷ്, അജേഷ്, ഹേമന്ത് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: