ഹരിത കേരളം ഇന്ന് തവിട്ട് കേരളമായി കടുത്ത വരള്‍ച്ചയെ നേരിടുകയാണ്. കാലവര്‍ഷവും തുലാവര്‍ഷവും ലഭിക്കുന്ന, 44 നദികളുള്ള കേരളം കടുത്ത വരള്‍ച്ചയിലാണെന്നും, ചില സ്ഥലങ്ങളില്‍ കുടിവെള്ളക്ഷാമം പോലും അനുഭവിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
കേരളം സാക്ഷര കേരളമാണ്. പക്ഷെ പാരിസ്ഥിതിക സാക്ഷരത മലയാളിക്കില്ല. നദികളും സമൃദ്ധമായ കുളങ്ങളും കിണറുകളും എല്ലാം ഉണ്ടായിരുന്ന കേരളത്തിന് ഇന്ന് കുടിവെള്ള ക്ഷാമം അനുഭവിക്കേണ്ടിവരുന്നുണ്ടെങ്കില്, അതിന് ഒരു കാരണം നമ്മുടെ പാരിസ്ഥിതിക അജ്ഞത തന്നെയാണ്. മറ്റൊന്ന് തുലാവര്‍ഷവും കാലവര്‍ഷവും ലഭിക്കുന്ന കേരളത്തില്‍ മഴവെള്ളം എങ്ങനെ സംഭരിക്കണമെന്ന് മലയാളികള്‍ക്ക് അറിയാത്തതാണ്.
ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും കൂടിയ ചൂടാണ് ഇപ്പോള്‍ കേരളം അനുഭവിക്കുന്നത്. ഇത് 2016 ല്‍ തുടങ്ങിയതാണ്. പാലക്കാട് ചൂട് 40 ഡിഗ്രി കടന്നപ്പോള്‍ കണ്ണൂരിലും സമാനമായ സ്ഥിതിയാണ്. കേരളത്തില്‍ ബാക്കിസ്ഥലങ്ങളില്‍ ചൂട് 35 ഡിഗ്രിയായിരുന്നു.
കേരളം കുടിവെള്ള ക്ഷാമം അനുഭവിക്കേണ്ടിവരുന്നത് ശുദ്ധജലസ്രോതസ്സുകള്‍ വറ്റിയതിനാലാണ്. നാടന്‍ പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്നത് ഈ ജലസ്രോതസ്സുകളെ ആണ്. നദികളിലും മറ്റും ജലവിതാനം താഴുമ്പോള്‍ അവിടേക്ക് കടല്‍വെള്ളം കയറി കുടിവെള്ളം കിട്ടാത്ത അവസ്ഥയുണ്ടാവുന്നു. ചെറായിയിലും വൈപ്പിനിലുമുള്ളവര് ഇന്ന് ഈ ദുരന്തം അനുഭവിക്കുന്നു. ഇവിടെ വെള്ളത്തില്‍ ക്ലോറൈഡിന്റെ അംശം വലിയ തോതിലാണത്രെ.
പാലക്കാട്ടും തിരുവനന്തപുരത്തും നദികള്‍ വറ്റിയതിനാല്‍ അവിടെയും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇത് പണ്ടുമുതല്‍ അനുഭവിക്കുന്ന പ്രതിഭാസമാണ്. അരുവിക്കരയില്‍ 300 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ സംവിധാനമുള്ളതിനാല്‍ തിരുവനന്തപുരത്ത് കുടിവെള്ളം കഷ്ടിച്ച് തികയും.
പേപ്പാറ അണക്കെട്ടില്‍ വെള്ളം സമൃദ്ധമായിരുന്നു. പക്ഷെ ഈ കൊടുംവരള്‍ച്ച അവിടത്തെ വെള്ളവും വറ്റിച്ചു. ഇവിടെ വേനല്‍മഴയുടെ ലഭ്യത 10 ശതമാനമാണ്. പക്ഷെ ഈ വര്‍ഷം വേനല്‍ മഴയും ലഭ്യമല്ല.
കേരളത്തില്‍ ഇപ്പോള്‍ നാം അനുഭവിക്കുന്നത് സ്വയംകൃതാനര്‍ത്ഥമാണ്. വനനശീകരണം നമ്മള് നടത്തുന്നത് മനഃസാക്ഷിക്കുത്തില്ലാതെയും ഭവിഷ്യത്ത് ആലോചിക്കാതെയുമാണ്. പശ്ചിമഘട്ടത്തില്‍ നടന്ന വനനശീകരണം ഇവിടത്തെ വരള്‍ച്ചയ്ക്ക് പ്രധാന കാരണം തന്നെയാണ്. ചൂട് കൂടുമ്പോള്‍ വെള്ളം വറ്റുന്നു. കേരളത്തിലെ റബ്ബര്‍ കൃഷിയും ജലലഭ്യതയെ ബാധിച്ചിട്ടുണ്ട്.
നാല്‍പ്പത് കൊല്ലം മുന്‍പ് മഴവെള്ളം പശ്ചിമഘട്ടത്തില്‍നിന്ന് അറബിക്കടലിലേക്കൊഴുകുമ്പോള് തീരദേശവാസികള്‍ക്ക് ജലലഭ്യത സമൃദ്ധമായിരുന്നു. പക്ഷേ ഇന്ന് അത് പഴങ്കഥയാണ്. ജലസാക്ഷരത എന്തെന്ന് മലയാളികള്‍ പഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കേരളത്തില്‍ സൂര്യപ്രകാശം യഥേഷ്ടം ലഭ്യമാണ്. അതുപോലെ മഴയും. ഇതുമൂലം ഭൂമി ഫലഭൂയിഷ്ഠമായിരുന്നു. ഇവയാണ് ഇപ്പോള്‍ അപ്രത്യക്ഷമായി ജനങ്ങള്‍ക്ക് ക്ഷാമത്തെ അഭിമുഖീകരിക്കേണ്ടി വരുന്നത്. 2013 ല്‍ കൃഷി വകുപ്പ് നടത്തിയ ഒരു പഠനപ്രകാരം വരള്‍ച്ചയും ജലദൗര്‍ലഭ്യതയും 24.13 കോടിരൂപയുടെ നഷ്ടമാണ് കൃഷിക്കാര്‍ക്ക് വരുത്തിയത്. പാലക്കാട് കൃഷി കേന്ദ്രീകൃതമാണ്. ഇവിടെ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 30 കോടിയാണത്രെ.
ദൈവത്തിന്റെ സ്വന്തം നാട് അങ്ങനെ നമ്മള് തന്നെ നരകക്കുഴിയാക്കി മാറ്റി. കേരളത്തിലെ ജലലഭ്യത ഇവിടേക്ക് വിനോദസഞ്ചാരികളെയും ആകര്‍ഷിച്ചിരുന്നു. ആറന്മുളയിലെയും പമ്പയിലെയും വള്ളംകളി മത്സരങ്ങള്‍ വലിയ വിനോദ സഞ്ചാര ആകര്‍ഷണമായിരുന്നു. ലക്ഷക്കണക്കിന് വിദേശ-സ്വദേശ സഞ്ചാരികള്‍ ആ സമയത്ത് കേരളത്തിലേക്കൊഴുകിയിരുന്നു. 2003 ല്‍ ആറന്മുള വള്ളംകളി വെള്ളമില്ലാത്തതിനാല്‍ നിര്‍ത്തിവയ്ക്കേണ്ടതായി വന്നു.
ഭാരതപ്പുഴ കേരളത്തിലെ മറ്റ് നദികളെക്കാള്‍ നീളം കൂടുതലുള്ള നദിയാണ്. ഈ നദിപോലും വറ്റിയിരിക്കുന്നു. കേരളം കുടിവെള്ളത്തിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നാല്‍ അതും സ്വയംകൃതനാര്ത്ഥമാണ്.
കേരളത്തിലെ നദികളെ കൊന്നതിന് മണല്‍വാരല്‍ ഒരു പ്രധാന കാരണമാണ്. മലയാളികള്‍ക്ക് വികസനം എന്നാല്‍ ബഹുനിലകെട്ടിടങ്ങളാണ്. അതിനുവേണ്ടി പാടവും തോടും നികത്തുകയും വനനശീകരണം യഥേഷ്ടം നടത്തുകയും ചെയ്യുമ്പോള്‍ പാരിസ്ഥിതിക നിരക്ഷരരായ മലയാളി സ്വന്തം കഞ്ഞിയില്‍ പാറ്റയിടുകയാണെന്ന് തിരിച്ചറിയുന്നുപോലുമില്ല.
ഇന്ന് നമുക്ക് കുടിവെള്ളം എത്തിക്കുന്നത് ടാങ്കറുകളാണ്. പണ്ട് മലയാളിയുടെ വൃത്തി പ്രസിദ്ധമായിരുന്നെങ്കില്‍ ഇന്ന് അവര്‍ കക്കൂസ് മാലിന്യം തള്ളുന്നതുപോലും കുടിവെള്ളം തരുന്ന പെരിയാറിലും മറ്റുമാണ്. ടാങ്കര്‍ ലോറികള്‍ ഈ മലിനജലവും കേരളത്തില്‍ ധാരാളമായി വിറ്റഴിക്കുന്നു. ക്വാറികള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണം പാലിക്കാത്തതിനാലും പരിസ്ഥിതി ആഘാതം ഉണ്ടാകുന്നു.
കേരളം കുടിവെള്ളക്ഷാമത്തിന്റെ കാര്യത്തില്‍ രാജസ്ഥാന്റെ തൊട്ടുപുറകിലാണ്. പശ്ചിമഘട്ടത്തില്‍ പെയ്യുന്ന മഴ യഥേഷ്ടം ഒഴുകി സമുദ്രത്തിലേക്ക് പോകുന്നത് തടഞ്ഞ് ആ വെള്ളം സംഭരിക്കാനുള്ള ശ്രമം സര്‍ക്കാരോ ജനങ്ങളോ നടത്തുന്നില്ല. കേരളത്തില്‍ 77.35 ബില്യണ്‍ ക്യുബിക് മീറ്റര്‍ ശുദ്ധജലമാണ്. പക്ഷെ ഇതിന്റെ 40 ശതമാനവും വെറുതെ ഒഴുകിപ്പോകുന്നു.
വ്യവസായത്തിനും ഗാര്‍ഹിക ഉപയോഗത്തിനും എല്ലാം ജലം വേണം. അഞ്ചുശതമാനം ആളുകള്‍ കുളങ്ങളെ ആശ്രയിച്ചിരുന്നു. കേരളത്തിന് 6675 എംഎല്‍ഡി വെള്ളം ആവശ്യമാണ്. 2020 ആകുമ്പോള്‍ ഇത് 8772 എംഎല്‍ഡി ആകും. ഇന്ന് നമുക്ക് 31 ജലസേചന പദ്ധതികളും രണ്ട് റിസര്‍വോയറുകളുമാണ് ഉള്ളത്. ഇവ 1700-1800 എംഎല്‍ഡി കുടിവെള്ളം തരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അത് പഴങ്കഥ. ഇന്ന് ജപ്പാന് സഹായത്തോടെയുള്ള ജലസേചന പദ്ധതി തിരുവനന്തപുരത്തും കോഴിക്കോട്ടും വരുന്നതിന്റെ ചെലവ് 1787.45 കോടിയാണത്രെ.
കേരളത്തിന് ജലനിധി പ്രോജക്ട് നടപ്പാക്കാന്‍ ലോകബാങ്ക് 300 കോടി വാഗ്ദാനം ചെയ്തു. ഇതുവഴി മൂന്ന് ദശലക്ഷം വീടുകള്‍ക്ക് വെള്ളം ലഭ്യമാക്കാനാണ് ശ്രമം. അതുപോലെ മൈക്രോ ലെവല്‍ വാട്ടര്‍ ഷെഡ് പ്രോജക്ട് 5-8 ലക്ഷം വീടുകള്‍ക്ക് ഉപകരിക്കും. കേരളാ വാട്ടര്‍ അതോറിറ്റി തരുന്നതിനേക്കാള്‍ അധികം.
പമ്പ, പെരിയാര്‍, അച്ചന്‍കോവില്‍, മണിമല, മൂവാറ്റുപുഴയാര്‍, ചാലക്കുടിപ്പുഴ എല്ലാം മണല്‍വാരലിന്റെ ഇരകളാണ്. ഇതിനെപ്പറ്റി ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി മണല്‍വാരല്‍ അനുവദിക്കുന്നു. ഇതുവഴി പുഴയുടെ അടിത്തറ ഗുഹകളായി മാറി. 2001 ല്‍ മണല്‍വാരല്‍ നിരോധന നിയമം വന്നെങ്കിലും അഴിമതി അത് അപ്രസക്തമാക്കുന്നു. ഒരു പ്രാവശ്യം മണല്‍വാരലിന് നല്കുന്ന പെര്‍മിറ്റ് അനേകം തവണ ഉപയോഗിക്കും. 56 ലക്ഷം ക്യുബിക് മീറ്റര്‍ മണല്‍ വാരുന്നുണ്ടത്രെ. വാരിക്കഴിഞ്ഞാല്‍ മണല്‍ പിന്നെ പുഴയില്‍ ലഭ്യമാകുന്നില്ല. വേനലില്‍ പലനദികളും തോടുകളാകുന്നു.
പ്ലാച്ചിമടയിലെ കൊക്കൊക്കോള സമരം ഇന്നും നമ്മുടെ ഓര്‍മയില്‍ ഉണ്ട്. 12,24,000 കുപ്പി കൊക്കൊക്കോള ഉണ്ടാക്കും എന്നുപറഞ്ഞെങ്കിലും ജനങ്ങള്‍ എതിര്‍ത്തു. പഞ്ചായത്ത് ഒരു മോട്ടര്‍ വാങ്ങാന്‍ നല്കിയ ലൈസന്‍സ് ഉപയോഗിച്ചാണ് മണല്‍ഖനനം നടത്തുന്നതും ജലമലിനീകരണം സംഭവിച്ചതും. മാത്രമല്ല, ഫാക്ടറിയിലെ മലിനജലം വയലുകളിലും മറ്റും നിറഞ്ഞു. വെള്ളത്തിന് വെള്ളം തന്നെ വേണം. കോളപോരാ. പ്ലാച്ചിമടയിലെ വെള്ളം കുടിക്കാന്‍ കൊള്ളാത്തതായെന്ന് മെഡിക്കല്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
മലയാളികളെ തുറിച്ചുനോക്കുന്നത് കഠിനമായ വരള്‍ച്ചയാണ്. ഭൂഗര്‍ഭജലം 70 ശതമാനം എന്ന കണക്ക് പഴങ്കഥയായി. വിള നശിച്ച് ജനങ്ങള്‍ക്ക് ക്ഷാമം അനുഭവിക്കേണ്ടിവരും. മഴവെള്ളം എങ്ങനെ സംഭരിക്കാമെന്ന് ഇനിയെങ്കിലും മലയാളി പഠിക്കണം. മദ്യം വെള്ളത്തിന് പകരമാകില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: