പ്രസിദ്ധമായ നിലമ്പൂര്‍ കോവിലകം 1942 ല്‍ സംഘത്തിന് നല്കിയ മൂന്ന് സഹോദരങ്ങളില്‍ ഇളയവനായിരുന്നു കഴിഞ്ഞ ദിവസം പരലോകപ്രാപ്തനായ ടി.എന്‍. മുകുന്ദന് തിരുമുല്‍പ്പാട്. ജ്യേഷ്ഠന്മാരായിരുന്ന ടി.എന്‍. മാര്‍ത്താണ്ഡവര്‍മ്മയും ഭരതനും നേരത്തെ വിടവാങ്ങി. അവര്‍ ഇരുവരും കേരളത്തിലെ ആദ്യകാല പ്രചാരകന്മാര്കൂടിയായിരുന്നു. അവരുടെ മാതുലപുത്രന്‍ രാ. വേണുഗോപാല്‍ പ്രചാരകനായി 72 വര്‍ഷം പൂര്‍ത്തിയാക്കി.
ജ്യേഷ്ഠന്മാര് ഇരുവരും പ്രചാരകജീവിതത്തിലെത്തിയപ്പോള് മുകുന്ദേട്ടന് ജോലി സ്വീകരിക്കുകയായിരുന്നു. അദ്ദേഹം മുംബൈയില്‍ ജോലിയും സംഘപ്രവര്‍ത്തനത്തില്‍ പങ്കാൡത്തവുമായി കഴിയവേ ശിവസേനയുടെ മലയാളിവിരുദ്ധ നടപടികള്‍ക്ക് ഇരയായി അവിടത്തെ വീടുവിട്ടു, ചെന്നൈയിലേക്കു താമസം മാറ്റി. ഞാന്‍ അദ്ദേഹത്തെ നേരിട്ടുപരിചയപ്പെടുന്നത് അവിടെയാണ്. 1970-കളില്‍ ജനസംഘ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെന്നൈയില്‍ പോയപ്പോഴൊക്കെ, അവിടത്തെ സംസ്ഥാന കാര്യാലയത്തിനടുത്തുള്ള മുകുന്ദേട്ടന്റെ വസതിയിലും പോകുമായിരുന്നു. അക്കാലത്ത് വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്ന മുന്‍ മലബാര്‍ പ്രചാരക് ശങ്കര്‍ശാസ്ത്രിയാണ് മുകുന്ദേട്ടന് താമസസൗകര്യം ഏര്‍പ്പാടാക്കിയത്. കാര്‍ബറണ്ടം യൂണിവേഴ്സല്‍ എന്ന കമ്പനിയില്‍ ഉയര്‍ന്ന ജോലിയായിരുന്നു.
സാമൂതിരിക്കോവിലകത്തെ പന്നിയങ്കര ശാഖയില്നിന്നായിരുന്നു അദ്ദേഹം സഹധര്‍മ്മിണിയെ സ്വീകരിച്ചത്. ജോലിയില്‍നിന്ന് വിരമിച്ചശേഷം അവരുടെ വക ചാത്തമംഗലത്തുള്ള സ്ഥലത്ത് താമസമാക്കി. ഇടയ്ക്ക് തൃപ്പൂണിത്തുറയ്ക്കടുത്ത് പൂണിത്തുറയില്‍ മകളുടെകൂടെ താമസിക്കാന്‍ എത്തുമായിരുന്നു.
ശാരീരികമായ പ്രശ്നങ്ങള്‍ വര്‍ഷങ്ങളായി മുകുന്ദേട്ടനെ അലട്ടിയിരുന്നുവെന്നറിയാന് കഴിഞ്ഞു. പഴയ സുഹൃത്തുക്കളുമായി ബന്ധം പുലര്‍ത്താനും, പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കാനും അദ്ദേഹം ബോധപൂര്‍വം ശ്രമിച്ചുവന്നു. സംഘത്തിന്റെയും പരിവാര്‍പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെപ്പറ്റി ഏറ്റവും പുതിയ വിവരങ്ങള്‍ അറിയുന്നതിലും, അതു പങ്കുവയ്ക്കുന്നതിലും തല്പരനായിരുന്നു.
ജന്മഭൂമിയുടെ ആദ്യകാല ഓഹരിയെടുത്തവരില് മുകുന്ദേട്ടനുമുണ്ട്. സ്ഥിരം വായനക്കാരനുമായിരുന്നു. സംഘപഥത്തിലൂടെ എന്ന കുറിപ്പുകളില്‍ പഴയ സ്വയംസേവകരെ പരാമര്‍ശിച്ചതില്‍ എന്തെങ്കിലും അരുതായ്ക വന്നാല്‍ ചൂണ്ടിക്കാട്ടാനും, അതല്ലെങ്കില്‍ പ്രശംസ കോരിച്ചൊരിയാനും അദ്ദേഹം മടിച്ചിരുന്നില്ല. എണ്പത്തിയാറു വയസ്സില്‍ മൃത്യു സംഭവിച്ചത് അകാലത്തിലാണെന്നു പറയാനാവില്ല. എന്നാല്‍ തീര്‍ച്ചയായും അതു ദുഃഖദായകമാണുതാനും. സ്നേഹാദരങ്ങളോടെ മാത്രം കാണാന്‍ കഴിഞ്ഞ കുലീനവും സ്നേഹസമ്പന്നവുമായ മനസ്സിന്റെ ഉടമയാണ് മുകുന്ദേട്ടന്റെ വിയോഗത്തിലൂടെ ഓര്‍മ്മയായത്. അദ്ദേഹത്തിന്റെ കുടുംബത്തോട് സംവേദന അറിയിച്ചുകൊണ്ടും, ആത്മാവിന് സായുജ്യം നേര്‍ന്നുകൊണ്ടും നിര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: