കടയ്ക്കാവൂര്‍: കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരം മാലിന്യകൂമ്പാരമാകുന്നു. തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ ഏറ്റവും കൂടുതല്‍ വസ്തു ഉള്ള റെയില്‍വേ സ്റ്റേഷനാണ് കടയ്ക്കാവൂര്‍. കോഴി വേസ്റ്റും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപരിസ്ഥിതി പ്രശ്നം സൃഷ്ടിക്കുന്ന മാലിന്യങ്ങളാണ് ഇരുട്ടിന്റെ മറവില്‍ നിക്ഷേപിക്കുന്നത്. കുറ്റിച്ചെടികളും മരങ്ങളും ധാരാളം വളര്ന്നുനില്ക്കുന്ന ഈ പ്രദേശത്ത് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാക്കി. പൊതുവെ നല്ല തിരക്കുള്ള റെയില്വേസ്റ്റേഷന് റോഡില്‍ നിതേ്യന വിദ്യാര്‍ത്ഥികളും ഉദേ്യാഗസ്ഥരും ഉള്‍പ്പെടെ രണ്ടായിരത്തോളം പേരാണ് യാത്ര ചെയ്യുന്നത്. കടലോരപ്രദേശമായ അഞ്ചുതെങ്ങില്‍നിന്നും മത്സ്യതൊഴിലാളികളും ആശ്രയിക്കുന്നത് കടയ്ക്കാവൂര്‍ റെയില്‍വേയാണ്. രാത്രി സാമൂഹ്യവിരുദ്ധരുടെ താവളമാണ് കാടുപിടിച്ച ഈ പ്രദേശങ്ങള്‍. പിടിച്ചുപറിയും സ്ത്രീകളെ ദേഹോപദ്രവം ഏല്‍പ്പിക്കലും നിത്യസംഭവം ഒന്നായിമാറി. ഈയിടെ റെയില്‍വേ ജീവനക്കാരിയുടെ മാല റെയില്‍വേസ്റ്റേഷനില്‍ നിന്നും പൊട്ടിച്ചുകടന്നുകളയുകയുണ്ടായി. കഞ്ചാവ് വില്പനയും ഇവിടെ കേന്ദ്രീകരിച്ച് നടക്കുന്നു. കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരുവിളിപ്പാട് അകലെയാണെങ്കിലും അവര്‍ കണ്ണടയ്ക്കുന്നു. അധികാരികള്‍ക്കും പലപ്രാവശ്യം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനുകളും മറ്റ് റസിഡന്‍സ് അസോസിയേഷനും പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: