മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിനുള്ള ലീഗ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് പാണക്കാട് ചേരുന്ന യോഗത്തിലാണ് പ്രഖ്യാപനം. പി.കെ.കുഞ്ഞാലിക്കുട്ടി പിന്മാറുമെന്ന് സൂചനയുണ്ട്.
വേങ്ങര നിയമസഭ മണ്ഡലം എംഎല്‍എയാണ് കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗ് നേതൃത്വത്തിന് കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നതിനോടാണ് താല്പര്യം. അദ്ദേഹം നേതൃത്വത്തെ സമ്മതം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലീഗിനുള്ളിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധവിഭാഗം പടയൊരുക്കം സജീവമാണ്.
സോഷ്യല്‍ മീഡിയയിലൂടെ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രചാരണം. കുഞ്ഞാലിക്കുട്ടി പിന്മാറിയാല് അടുത്തതായി പരിഗണിക്കപ്പെടുന്നത് നിലവിലെ ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അഡ്വ.കെ.എന്‍.എ.ഖാദറാണ്. നിലവിളക്ക് വിവാദത്തില്‍ ലീഗ് വിരുദ്ധ സമീപനം സ്വീകരിച്ചതുകൊണ്ടാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഖാദറിന് സീറ്റ് നഷ്ടമായത്. എന്നാല്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധവിഭാഗം ഇപ്പോള്‍ ഖാദറിന് വേണ്ടിയാണ് വാദിക്കുന്നത്. അതിനിടെ പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ എന്തും ചെയ്യുമെന്ന വിശദീകരണവുമായി കെ.എന്‍.എ.ഖാദര്‍ രംഗത്തെത്തി. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഖാദറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ. ‘പാണക്കാട് തങ്ങള്‍ പറയുന്ന ഏതു കല്‍പ്പനയും എന്നും ശിരസാവഹിക്കും. പാര്‍ട്ടി പറഞ്ഞപ്പോഴെല്ലാം മത്സരിച്ചു. മാറി നില്ക്കാന് ആവശ്യപ്പെട്ടപ്പോഴെല്ലാം മാറി നിന്നു. ഏല്‍പ്പിച്ച ജോലി എന്നും ഭംഗിയായി നിര്‍വ്വഹിച്ചു. താന്‍ കഴിവുകെട്ടവനാണെന്നു ഒരുത്തനും പറഞ്ഞിട്ടില്ല. ഇടതുപക്ഷ വിമര്‍ശകര്‍ ലീഗില്‍ എന്നെ പോലെ അധികം പേരില്ല. മേലിലും പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ ഏത് തോല്‍ക്കുന്ന സീറ്റിലും മത്സരിക്കും. ഒരിക്കലും പാണക്കാട് തങ്ങന്മാരോടൊ പാര്‍ട്ടിയോടോ കലഹിച്ച ചരിത്രം തനിക്കില്ല’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: