മലയിന്‍കീഴ് : സ്വകാര്യ ലാബില്‍ വനിതാ ടെക്നീഷ്യനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ചെറുത്തുനിന്ന യുവതി, അക്രമിയെ തള്ളിയിട്ടു റോഡിലേക്ക് ഓടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 7.15 ന് മലയിന്‍കീഴ് ഊരൂട്ടമ്പലം റോഡിലെ ഒരു സ്വകാര്യ ലബോറട്ടറിയിലായിരുന്നു സംഭവം. പ്രമേഹ രോഗികള്‍ക്ക് രക്ത പരിശോധന നടത്താന്‍ രാവിലെ 7 മണിമുതല്‍ ഈ ലാബ് തുറന്ന് പ്രവര്‍ത്തിക്കുകയാണ് പതിവ്. പതിവ് പോലെ തിങ്കളാഴ്ച രാവിലെ 7 മണിക്ക് ലാബ് തുറന്ന യുവതി കസേരകള്‍ നേരെയാക്കിയിടുന്നതിനിടയിലാണ് രക്തം പരിശോധിക്കണമെന്ന ആവശ്യവുമായി അപരിചിതനായ ഒരു യുവാവ് എത്തിയത്. മണികണ്ഠന്, വയസ് 37, മച്ചേല്‍ സ്വദേശിയാണെന്ന് രേഖപ്പെടുത്തിയശേഷം ഇയാളോട് പരിശോധനാ മുറിയിലിരിക്കാന്‍ ടെക്നീഷ്യന് ആവശ്യപ്പെട്ടു. രക്തം ശേഖരിക്കാനുള്ള സിറിഞ്ചുമായി എത്തിയപ്പോഴാണ് അക്രമി യുവതിയെ കടന്നുപിടിച്ചത്. കുതറി മാറുന്നതിനിടയില്‍ മേല്‍വസ്ത്രം കീറിയെങ്കിലും റോഡിലേക്ക് ചാടിയിറങ്ങിയ യുവതി കുറേ ദൂരം ഓടി. യുവതിക്ക് പിന്നാലെ റോഡിലെത്തിയ അക്രമി ലാബ് ടെക്നീഷ്യനെ അസഭ്യം പറഞ്ഞതായി കാഴ്ചക്കാര്‍ പറഞ്ഞു. തുടര്‍ന്ന് അക്രമി ബൈക്കില്‍ കയറി ശാന്തുംമൂല ഭാഗത്തേക്ക് ഓടിച്ചുപോയി. യുവതിയുടെ ബന്ധുക്കള്‍ എത്തി നടത്തിയ അന്വേഷണത്തില്‍ അക്രമി നല്‍കിയത് വ്യാജ പേരും മേല്‍വിലാസവും ആണന്നു കണ്ടെത്തി. ശാന്തുംമൂല സ്വദേശിയാണ് യുവാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മലയിന്‍കീഴ് പോലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് കേസെടുത്ത പോലീസ് ശാന്തമ്മൂലയിലുള്ള പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: