കൊച്ചി: കൊച്ചി മെട്രോയിലെ ഹൗസ് കീപ്പിങ് ജോലിക്കായുള്ള പരിശീലന പദ്ധതിയെന്ന് തെറ്റിധരിപ്പിച്ച് കുടുംബശ്രീ പ്രവര്‍ത്തകരെ മൂന്നുമാസത്തെ പരിശീലനത്തില്‍ പങ്കെടുപ്പിച്ചതായി പരാതി. രാജഗിരി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലും പാലാരിവട്ടം ഗൈഡ്സിലും നടന്ന നൈപുണ്യ പരിശീലന പരിപാടിയില്‍ പങ്കെടുത്ത കുടുംബശ്രീ പ്രവര്‍ത്തകരാണ് പരാതിക്കാര്‍. കുടുംബശ്രീയുടെ ഭാഗമായ എന്‍യുഎല്‍എം പദ്ധതി മാനേജരായ ബബിതയാണ് തങ്ങളെ തെറ്റിധരിപ്പിച്ചതെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മെട്രോയില്‍ ജോലി ഉറപ്പാണെന്ന് ബബിത പറഞ്ഞതിനെ തുടര്‍ന്ന് ഇവരില്‍ പലരും ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് പരിശീലനത്തിന് എത്തിയത്.
അതേസമയം നൈപുണ്യ പരിശീലന പദ്ധതിയില്‍ പങ്കെടുത്തവര്‍ക്ക് മെട്രോ പരീക്ഷയില്‍ മൂന്ന് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി നല്‍കിയെന്ന് കുടുംബശ്രീ മിഷന് ജില്ലാ കോഡിനേറ്റര്‍ ടാനി തോമസ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നൈപുണ്യയുടെ ക്ലാസുകളായിരുന്നു രാജഗിരിയിലും പാലാരിവട്ടത്തും നടന്നത്. മെട്രോയിലെ ജോലിക്കായുള്ള തെരഞ്ഞെടുപ്പുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെ ആയിരുന്നുവെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: