തിരുവനന്തപുരം: കോട്ടയം മറ്റക്കര ടോംസ് കോളജ് വിദ്യാര്‍ത്ഥികള്‍ ആറ് ദിവസമായി നടത്തി വരുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സമരസഹായസമിതി കണ്‍വീനര്‍ വി.വി.രാജേഷ് ആവശ്യപ്പെട്ടു.
ടോംസ് കോളജില്‍ പഠനം നടത്തി വന്ന കെമിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് സെക്രട്ടേറിയറ്റിന് മുന്പില് സമരം നടത്തുന്നത്. പഠനം നഷ്ടമായ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് സര്ക്കാര്കോളജുകളിലോ സ്വകാര്യ കോളജുകളിലോ പഠിക്കാന്‍ അവസരം ഒരുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ഇത് വരെയും അതിന് നടപടിയായിട്ടില്ല. കൂടാതെ പെണ്‍കുട്ടികളെ പീഡിപ്പിച്ചതുള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുള്ള കോളേജ് അടച്ചുപൂട്ടാന്‍ നടപടിസ്വീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെന്നും വി.വി രാജേഷ് ആരോപിച്ചു.
വിസിയും എസ്എഫ്ഐയും ചതിച്ചെന്ന് വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: ടെക്നിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ കുഞ്ചെറിയായും എസ്എഫ്ഐയും തങ്ങളെ വഞ്ചിച്ചുവെന്ന് ടോംസ് കോളേജ് വിദ്യാര്‍ത്ഥികള്‍. സെക്രട്ടേറിയേറ്റ് മുന്നിലെ സമരപന്തലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. പഠനം നഷ്ടപ്പെട്ടവര്‍ക്ക് എഐസിടിയുമായി സംസാരിച്ച് പഠന സൗകര്യം ഒരുക്കാമെന്നാണ് വിസി ആദ്യം ഉറപ്പ് നല്‍കിയത്. എന്നാല്‍ വിസി ദല്‍ഹിയിലെത്തിയപ്പോള്‍ കോളേജ് മാനേജ്മെന്റിന് അനുകൂലമായി റിപ്പോര്‍ട്ട് നല്കി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു. സര്‍ക്കാരിനെതിരെയുള്ള സമരമായതിനാല്‍ പിന്തുണ നല്‍കാനില്ലെന്ന് പറഞ്ഞ് എസ്എഫ്ഐ പിന്മാറി. കോളേജ് അടച്ച് പൂട്ടാന്‍ സമരത്തിന് മുന്പില് നിന്ന സംഘടനയാണ് എസ്എഫ്ഐ. ഫോണിലൂടെ സമരകാര്യം പറഞ്ഞപ്പോള്‍ സര്‍ക്കാരിനെതിരെ സമരത്തിനില്ലെന്നാണ് അവര്‍ അറിയിച്ചത്. പഠനം തുടരാനുള്ള സമരമാണ് നടക്കുന്നതെന്ന് വിദ്യാര്‍ത്ഥിപ്രതിനിധികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥി പ്രതിനിധികളായ അഫ്സല് ഷാ, ജയതാ, എബിവിപി നോതാവ് ശ്യാംരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: