ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി ചെല്‍സി ഇംഗ്ലീഷ് എഫ്എ കപ്പിന്റെ സെമിയില്‍. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 1-0നായിരുന്നു നീലപ്പടയുടെ വിജയം. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കാണ്ടെയാണ് ചെല്‍സിയുടെ വിജയഗോള്‍ േനടിയത്. 35-ാം മിനിറ്റില്‍ ആന്ദ്രെ ഹെരേര ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും യുണൈറ്റഡിന് കനത്ത തിരിച്ചടിയായി. 2012 ഒക്ടോബറിനുശേഷം ചെല്‍സി ഇതുവരെ യുണൈറ്റഡിനോട് പരാജയപ്പെട്ടില്ല. പരാജയമറിയാത്ത തുടര്‍ച്ചയായ 12-ാം മത്സരമാണ് ചെല്‍സി ഇന്നലെ പൂര്‍ത്തിയാക്കിയത്.
കളിയില്‍ ചെല്‍സിക്കായിരുന്നു പൂര്‍ണ്ണ ആധിപത്യം. 73 ശതമാനവും പന്ത് കൈവശം വച്ച ചെല്‍സി മത്സരത്തിലുടനീളം ആകെ 25 ഷോട്ടുകള്‍ ഉതിര്‍ത്തു. ഇതില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും ഒരിക്കല്‍ മാത്രമാണ് യുണൈറ്റഡ് ഗോളി ഡി ഗിയയെ കീഴടക്കാന്‍ കഴിഞ്ഞത്. അതേസമയം യുണൈറ്റഡിന് ഒരിക്കല്‍ മാത്രമാണ് ചെല്‍സി ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്. കളിയുടെ ആദ്യ 15 മിനിറ്റ് വരെ യുണൈറ്റഡ് ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പിന്നീട് ചെല്‍സി കളം പിടിച്ചെടുത്തു. 16-ാം മിനിറ്റില്‍ ഈഡന് ഹസാര്‍ഡിന്റെ ഷോട്ട് യുണൈറ്റഡ് ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ വിക്ടര്‍ മോസസും ഡീഗോ കോസ്റ്റയും അവസരം നഷ്ടമാക്കി. 35-ാം മിനിറ്റില്‍ ഈഡന് ഹസാര്‍ഡിനെ ഫൗള്‍ ചെയ്തതിന് യുണൈറ്റഡിന്റെ ഹെരേര ചുവപ്പുകാര്‍ഡ് കിട്ടി പുറത്തുപോവുകയും ചെയ്തു. ഇതോടെ അവര്‍ 10 പേരായി ചുരുങ്ങുകയും ചെയ്തു. എങ്കിലും ആദ്യപകുതിയില്‍ ഗോള്‍ വീഴാതെ പിടിച്ചുനില്ക്കാന് യുണൈറ്റഡിനായി.
കളിയുടെ 51-ാം മിനിറ്റില്‍ മത്സരത്തിന്റെ വിധിനിര്‍ണ്ണയിച്ച ഗോള്‍ പിറന്നു. വില്ല്യന്റെ പാസ് സ്വീകരിച്ച് കാണ്ടെയാണ് യുണൈറ്റഡ് ഹൃദയത്തിലേക്ക് ഷോട്ട് ഉതിര്‍ത്തത്. തുടര്‍ന്ന് ലീഡ് ഉയര്‍ത്താന്‍ ചെല്‍സിയും ഒരാളുടെ കുറവുണ്ടായിട്ടും ഗോള്‍ മടക്കാന്‍ യുണൈറ്റഡും മികച്ച പ്രകടനം നടത്തിയെങ്കിലും വല മാത്രം കുലുങ്ങിയില്ല.
സെമിയില്‍ ടോട്ടനമാണ് ചെല്‍സിയുടെ എതിരാളി. മറ്റൊരു സെമിയില്‍ ആഴ്സണല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: