ഇടുക്കി: മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍, സര്‍വ്വ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് നിര്‍മ്മിച്ചത് 130 കെട്ടിടങ്ങള്‍. ഈ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനുള്ള നടപടികളാണ് ആരംഭിക്കേണ്ടത്.
ഇവിടത്തെ എട്ട് വില്ലേജുകളില്‍ കെട്ടിടം പണിയാന്‍ ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന് 2010ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചിന്നക്കനാല്‍, കെഡിഎച്ച്, പള്ളിവാസല്‍ വില്ലേജുകളിലാണ് കൂടുതല്‍ നിയമലംഘനം. പള്ളിവാസലില്‍ പൈപ്പ് ലൈനിന് സമീപം പരിസ്ഥിതി ലോല പ്രദേശത്ത് അനുമതിയില്ലാതെ പത്തു നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. സ്റ്റോപ്പ് മെമ്മൊ കാറ്റില്‍ പറത്തിയാണ് കെട്ടിടം പണി. ഇവിടെയാണ് ഇന്നലെ പാറ ഇടിഞ്ഞു വീണത്.
മൂന്നാര്‍ ടൗണില്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തെ കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് മൂന്ന് നിലകെട്ടിടം പണിയുന്നുണ്ട്. പള്ളിവാസല്‍ ഏലപ്പട്ടയ ഭൂമിയില്‍ ചെറുതും വലുതുമായ പത്തോളം കെട്ടിടങ്ങളുടെ നിര്‍മ്മാണമാണ് തുടരുന്നത്. ദേവികുളം താലൂക്കില്‍ 68 കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് അനധികൃത നിര്‍മ്മാണങ്ങള്‍ നിര്ത്തിവയ്പ്പിക്കുന്നതിന്റെ ചുമലയുള്ള ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജിജി ജന്മഭൂമിയോടു പറഞ്ഞു.
ഉടുമ്പന്‍ചോലയില്‍ മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ നാല് വില്ലേജുകളാണുള്ളത്. അനധികൃത നിര്‍മ്മാണവും ഭൂമി കൈയേറ്റവും ഏറെ നടക്കുന്നത് ചിന്നക്കനാല്‍ വില്ലേജിലാണ്. ഉടുമ്പന്‍ചോല താലൂക്കിലെ കൈയേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും ഒഴിപ്പിക്കുന്ന ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷാജിയുടെ റിപ്പോര്‍ട്ട് പ്രകാരം 60 കേസുകളാണെടുത്തിരിക്കുന്നത്. ചിന്നക്കനാലില്‍ മാത്രം 20 കേസുകളുണ്ട്. സ്റ്റോപ്പ് മെമ്മൊ നല്കിയ കെട്ടിടങ്ങള്‍ വീണ്ടും പണിയുന്നത് തടയാന്‍ റവന്യൂ സംഘത്തിന് കഴിയുന്നില്ല.
ചിന്നക്കനാലില്‍ ക്ലൗഡ് നയന്‍ എന്ന വിവാദ ഹോട്ടലിന്റെ സമീപത്ത് പ്രമുഖ ജ്വല്ലറിക്കാര് റവന്യൂ ഭൂമിയിലൂടെ റോഡ് വെട്ടി ടാര്‍ ചെയ്തിട്ടും നടപടിയെടുത്തില്ല. ഇതിനുള്ള പണം ചിന്നക്കനാല്‍ പഞ്ചായത്ത് നല്കി. കൈയേറ്റക്കാരും പഞ്ചായത്തും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഈ റോഡ് നിര്‍മ്മാണം. റവന്യൂ വകുപ്പ് ഇവിടെ കാഴ്ചക്കാരായി.
പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് ജിമ്മിയെന്നയാള് ഒരേക്കര്‍ വസ്തുവാണ് കൈയേറിയത്. ഭരണപക്ഷവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാളുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല. കേരളാ കോണ്‍ഗ്രസിന്റെ ഒരു മുന്‍മന്ത്രിയുടെ അടുത്ത ബന്ധു ചിന്നക്കനാലില്‍ സര്‍ക്കാറിന്റെ പാറ കൈയേറി ഗേറ്റ് സ്ഥാപിച്ച് വൈദ്യുത വേലി കെട്ടിയിട്ടും നടപടിയില്ല. ഇവിടെ കെട്ടിടം നിര്‍മ്മിക്കുന്നുമുണ്ട്.
ചെന്നൈ സ്വദേശികള്‍ സൂര്യനെല്ലിക്ക് സമീപം പത്ത് നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഇതിന് സ്റ്റോപ്പ് മെമ്മൊ നല്‍കിയെങ്കിലും പട്ടയം റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചില്ല. ഉദ്യോഗസ്ഥര്‍ നടപടി തുടര്‍ന്നാല്‍ വധിക്കുമെന്നാണ് ഭീഷണി. ദേവികുളം ആര്‍ഡിഒയുടെ പരിധിയില്‍ അഞ്ച് ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടും പരാതിയില്ലെന്ന കാരണത്താല്‍ പോലീസ് കേസെടുത്തിട്ടില്ല.
സബ് കളക്ടറെ തടഞ്ഞിട്ടും കേസില്ല
ഇടുക്കി: മൂന്നാര്‍ കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന ദേവികുളം സബ് കളക്ടര്‍ ശ്രീറാംവെങ്കിട്ടരാമനെ കഴിഞ്ഞ ദിവസം കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിലുള്ള സിപിഎമ്മുകാര്‍ പത്ത് മിനിറ്റോളം വഴിയില്‍ തടഞ്ഞിട്ടിട്ടും പോലീസ് കേസെടുത്തില്ല. സബ് കളക്ടറെ വഴിയില്‍ തടഞ്ഞ് പ്രശ്നമുണ്ടാക്കാനായിരുന്നു സിപിഎം ശ്രമം. പരാതിയില്ലെന്ന് ആര്‍ഡിഒ പറഞ്ഞതിനാലാണ് കേസെടുക്കാത്തതെന്നാണ് ദേവികുളം പോലീസ് പറയുന്നത്. സബ് കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തുന്ന സമരം ഒരാഴ്ചയായി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: