ഇംഫാല്‍: മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള ബിജെപി നേതാവ് എന്‍. ബീരേന്‍ സിങ്ങിനെ ക്ഷണിച്ചു. ഇന്ന് ഇംഫാലില്‍ സംസ്ഥാനത്തെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കും. 60 അംഗ നിയമസഭയില്‍ 32 പേരുടെ പിന്തുണയുമായാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
തിങ്കളാഴ്ച ബീരേന്‍ സിങ്ങിനെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തിരുന്നു. ഇന്നലെ പാര്‍ട്ടി നേതാക്കള്‍ക്കും 21 എംഎല്‍എമാര്‍ക്കുമൊപ്പം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടി. എന്‍പിപിയുടെ നാല്, എല്‍ജെപി, ടിഎംസി, കോണ്‍ഗ്രസ് സ്വതന്ത്രന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. നേരത്തെ നാഗ പീപ്പിള്‍സ് ഫ്രണ്ടിന്റെ നാലു പേര് ഗവര്‍ണറെ കണ്ട് ബിജെപിയെ പിന്തുണയ്ക്കുന്നതായി അറിയിച്ചിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് കളമൊരുങ്ങിയത്. രാജിവയ്ക്കാന്‍ വിസമ്മതിച്ചിരുന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിങ് ഇന്നലെ രാവിലെ രാജി നല്കി. കോണ്‍ഗ്രസിന് 28 അംഗങ്ങളുണ്ടെങ്കിലും പുറത്തു നിന്ന് പിന്തുണ നേടാനായില്ല.
കോണ്‍ഗ്രസിലെയും സര്‍ക്കാരിലെയും അഴിമതിയില്‍ മനംനൊന്ത് ഒരു വര്‍ഷം മുന്‍പാണ് ബീരേന്‍ സിങ് ബിജെപിയിലെത്തിയത്. ഹെയ്ങാങ്ങില് നിന്നാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. ഫുട്ബോള്‍ താരവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ഇദ്ദേഹം, 2002ല്‍ ഡെമോക്രറ്റിക് റവല്യൂഷണറി പീപ്പിള്‍സ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തി. 2004ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി നിയമസഭാകക്ഷി നേതാക്കളെയും നാളെ തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: