ഇനി നമുക്ക് രാജ്യവ്യവസ്ഥയെക്കുറിച്ച് ചിന്തിക്കാം. ആദ്യം വിരാട്സ്ഥിതി ആയിരുന്നു. രാജാവ് ഇല്ലാത്ത അവസ്ഥ എന്നാണതിനര്‍ത്ഥം. തുടക്കത്തില്‍ രാജാവില്ലായിരുന്നു. ഓരോ ഗ്രാമത്തിലും ജനങ്ങള്‍ സ്വയം ഒത്തുചേര്‍ന്നു കാര്യങ്ങള്‍ നടത്തിപ്പോന്നു. കാലക്രമത്തില്‍ ആ ഗ്രാമ്യസ്വയംഭരണത്തിന്റെ പരിമിതികള്‍ അനുഭവപ്പെട്ടു തുടങ്ങി. ഗ്രാമത്തിലെ വിദ്വജ്ജനങ്ങള്‍ അതെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. എന്തെങ്കിലും കേന്ദ്രീകൃതവ്യവസ്ഥയില്ലെങ്കില് എങ്ങനെ ചിരസ്ഥായിയായ പുരോഗതിയുണ്ടാകുമെന്നവര് ശങ്കിച്ചു. അവരുടെ ആ ചിന്തനമഥനങ്ങളില് നിന്ന് ഗ്രാമസഭകള്‍ ഉരുത്തിരിഞ്ഞു; അതില്‍നിന്ന് സമിതികളും മന്ത്രിമണ്ഡലവും.
‘സാ ഉദക്രമാത് സാ സഭായാം ന്യക്രാമത്
സാ ഉദക്രാമത് സാ സമിതൗ ന്യക്രാമത്സാ ഉദക്രാമത് സാളമന്ത്രണേ ന്യക്രാമത്’ (അഥ 8-10-8.10.12)
(ആ ജനശക്തി ഉത്ക്രമിച്ചു ഗ്രാമസഭയായി പരിണമിച്ചു. ആ ജനശക്തി അധികം ഉത്ക്രമിച്ച് രാഷ്ട്രസമിതിയായി പരിണമിച്ചു. ആ ജനശക്തി പിന്നേയും അധികം ഉത്ക്രമിച്ച് മന്ത്രി മണ്ഡലമായി പരിണമിച്ചു). ഇങ്ങനെ ആ ഉത്ക്രമണം മുന്നോട്ടു പോകപ്പോകെ രാഷ്ട്രസമിതിയുടെ അധ്യക്ഷനില്‍ അധികാരം കേന്ദ്രീകൃതമായി ഒടുവില്‍ അയാള്‍ക്ക് രാജാവിന്റെ കീഴിലുള്ള ഭരണാവസ്ഥവരെ ജനശക്തി ഉത്ക്രമിച്ചു. ഇതിന്റെ പേരാണ് ‘രാഷ്ട്രീശക്തി’ ഇത് രാഷ്ട്രത്തിലെ ജനശക്തിയാണ്. അത് രാജാവില്‍ കേന്ദ്രീകരിക്കുകയാണുണ്ടായത്. അതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നതിങ്ങനെയാണ്.
‘അഹം രാഷ്ട്രീ സംഗമനീ വസൂനാം
ചികീതുഷി പ്രഥമ യജ്ഞിയാനാം(2)
‘യം കാമയേ തം തം ഉഗ്രം കൃണോമി
തം ബ്രാഹ്മണം തം ഋഷിം തം സുമേധാം.’ (3)
‘അമന്തവോ മാം ത ഉപക്ഷിയന്തി
ശ്രുധി ശ്രുത ശ്രദ്ധേയം തേ വദാമി.’ (4)
‘അഹം സുവേ പിതരമസ്യ മൂര്‍ധന്‍.’ (7)
(അഥ 4-30-2, 3, 4,7)
(ഞാന്‍ രാഷ്ട്രശക്തിയാണ്, സമ്പത്ത് സംഗ്രഹിക്കുന്നവളാണ്. പൂജനീയരില് ഞാന്‍ പൂജനീയയാണ്. ഞാന്‍ ഇച്ഛിക്കുന്നവനെ എനിക്ക് എന്റെ ഇച്ഛയ്ക്കൊത്ത് വീരനാക്കാന്‍ കഴിയും, ബ്രാഹ്മാവാക്കാന് കഴിയും. ഋഷിയാക്കാന്‍ കഴിയും. സുമേധാവിയാക്കാന് കഴിയും. എന്നെ അപമാനിക്കുന്നവന് നാശമാണ് ഗതി. ശ്രദ്ധാവാനായ മനുഷ്യാ, നീ കേള്‍ക്കൂ, രാഷ്ട്രത്തെ പരിപാലിക്കുന്നവനെ ഞാന്‍ രാഷ്ട്രത്തെ അധികാരസ്ഥാനത്തില്‍ നിയോഗിക്കുന്നു.)
രാഷ്ട്രശക്തിയുടെ പ്രഭാവം ഇത്ര ശക്തമാണ്. ലോകത്തില്‍ ജീവിച്ചിരിക്കുകയും ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന രാഷ്ട്രങ്ങളില്‍ ഈ ശക്തി സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നു കാണാം.
രാഷ്ട്രശക്തിയുടെ അര്‍ത്ഥം രാഷ്ട്രത്തിലെ ജനങ്ങളുടെ ശക്തി എന്നാണ്. അതു രാഷ്ട്രസഭയില്‍ കൂടിച്ചേര്‍ന്നു നില്ക്കുന്നു. ജ്ഞാനവും വിജ്ഞാനവും രാഷ്ട്രത്തില്‍ സമ്പന്നമാണെങ്കില്‍ ഈ രാഷ്ട്രശക്തി അവിടെ വളരെ ചൈതന്യവത്തായിരിക്കും, നേരെ മറിച്ച് ദരിദ്രമാണെങ്കില്‍ വന്ധ്യവുമായിരിക്കും. രാഷ്ട്രസഭയുടെ പ്രകര്ഷമായ പ്രഭാവം എടുത്തുപറയുന്ന മന്ത്രം ഇതാ: ‘സഭാ ചമാ സമിതിശ്ചാവതാം പ്രജാപതേര്ദുഹിതരൗ സംവിദാനേ.’ (7.12-1) (ഗ്രാമസഭയും രാഷ്ട്രസമിതിയും ചേര്‍ന്ന് എന്നെ സംരക്ഷിക്കുന്നു എന്നു രാജാവ് പറയുന്നു.) അദ്ദേഹത്തിന്റെ കല്‍പ്പന പ്രകാരമാണ് സഭയും സമിതിയും നിലവില്‍ വരുന്നതുകൊണ്ട് അവ രണ്ടും അദ്ദേഹത്തിന്റെ രണ്ടു പെണ്മക്കളാണെന്ന് പരിഗണിക്കപ്പെട്ടു. (പ്രജാപതേര്‍ ദുഹിതരൗ). അതേസമയം അവ രണ്ടിന്റെയും കാര്യഭാരം സ്വതന്ത്രമാണ്. അതുകൊണ്ടവയ്ക്കുമേല് രാജാവിനെ സംരക്ഷിക്കാനുള്ള ഭാരം വന്നുചേര്‍ന്നു. രണ്ടു സംസ്ഥകളുടേയും ആനുകൂല്യത്തിന്റെ ബലം കൊണ്ടുമാത്രമേ രാജാവിന് ഭരണം സാധ്യമായിരുന്നുള്ളൂ. ജനജീവിതത്തില്‍ അത്രയേറെ സ്വാധീനമായിരുന്നു സഭയ്ക്കും സമിതിക്കും.
(വേദമൂര്‍ത്തി പണ്ഡിത സാത്വലേക്കറുടെ ‘മാതൃഭൂമി ആണി സ്വരാജ്യശാസ്യന്‍’ എന്ന മറാഠി ഗ്രന്ഥത്തിന് എഴുതിയ മുഖവുരയുടെ സംഗ്രഹത്തില്‍നിന്ന്. കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ച രാഷ്ട്രചിന്തനം വേദങ്ങളില്‍ എന്ന പുസ്തകത്തില്‍നിന്ന്. പരിഭാഷ: ആര്. ഹരി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: