ഇപ്പോള്‍ പകുതിയോളം വിദ്യാര്‍ത്ഥികളും പരീക്ഷത്തിരക്കിലാണല്ലോ. പലരും അതിന്റെ സമ്മര്‍ദ്ദത്തിലും. പഠിച്ചത് ഓര്‍മ്മവന്നില്ല, ചോദ്യം മാറിപ്പോയി, ഉത്തരത്തിന്റെ നമ്പര്‍ മാറിപ്പോയി. ചോദ്യം കണ്ടില്ല, മനസിലായില്ല. ഉത്തരമറയാമായിരുന്നു, എഴുതിവന്നപ്പോള്‍ മാറിപ്പോയി. സമയം കിട്ടിയില്ല. ഇങ്ങനെ പലതരം പരാതികള്‍ പലര്‍ക്കും പറയാനുണ്ടാകും.
പ്രാര്‍ത്ഥനയുടെയും അര്‍പ്പണത്തിന്റെയും പോരായ്കയാണിതിനു പ്രധാന കാരണം. വിഘ്നേശ്വരനായ ഗണപതിയേയും വിദ്യാദേവതയായ സരസ്വതിയേയും മാതാപിതാക്കളേയും മറ്റു ഗുരുക്കന്മാരെയും ഇഷ്ടദേവതയേയുമെല്ലാം വന്ദിച്ചു വേണം പരീക്ഷകള്‍ എഴുത്തു തുടങ്ങാന്‍. മനസ് ശാന്താമായിരിക്കണം.
എഴുത്തിന്റെ ചരിത്രത്തില്‍ ഏറെ പ്രസക്തമായ കഥയുണ്ട്, കഥയിലെ കാര്യവും. ലോകത്തുള്ളതെല്ലാമടങ്ങിയ മഹാഭാരതത്തിന്റെ എഴുത്തിനെക്കുറിച്ചുള്ള വിശ്വാസത്തിലാണ് അതുള്ളത്. പണ്ട് ശ്രീ വേദവ്യാസന് മഹാഭാരതം എഴുതിയപ്പോഴും ഇത്തരമൊരു വൈഷമ്യാവസ്ഥയുണ്ടായിരുന്നു. അതിനു പരിഹാരമായി വ്യാസന് ഗണപതിയെ വന്ദിച്ച് പ്രസാദിപ്പിച്ചു. എന്തിനധികം, വ്യാസനുവേണ്ടി മഹാഭാരതം കേട്ടെഴുതിയത് ഗണപതിയാണ്. വ്യാസന് ചൊല്ലിക്കൊടുത്തു, ഗണേശന് എഴുതിയെടുത്തു.
ഇക്കാര്യത്തില്‍ വ്യാസനും ഗണപതിയും തമ്മിലൊരു കരാറുണ്ടായിരുന്നു.
ഇടമുറിയാതെ പറഞ്ഞുതന്നാലേ ഞാന്‍ എഴുതൂ എന്ന് ഗണപതി വ്യവസ്ഥവെച്ചു. വേദവ്യാസന് അതംഗീകരിച്ചു. പകരം തിരികെ ഒരു വ്യവസ്ഥ വെച്ചു- ഞാന്‍ ചൊല്ലിത്തരുന്നതെല്ലാം അര്‍ത്ഥമറിഞ്ഞു വേണം എഴുതാന്‍. അത് ഗണപതിയും അംഗീകരിച്ചു. അങ്ങനെയാണ് ഗണപതി വ്യാസഭാരതം എഴുതാന്‍ തുടങ്ങിയത്.
ഏതെഴുത്തിനും, പരീക്ഷയെഴുത്തിനും മുമ്പ്, ഈ കരാറുകള്‍ അനുസ്മരിക്കുന്നതു ഗുണമാകും. മുറിയാതെ പറയുക, ചിന്തിക്കുക; നിര്‍ത്താതെ എഴുതുക, അര്‍ത്ഥമറിഞ്ഞ്.
ഒരു കാര്യം. വ്യാസന് ഗണപതിയെക്കൊണ്ട് എഴുതിക്കാന്‍ എന്തായിരിക്കും കാരണം. അതെക്കുറിച്ച് പിന്നീട്…
എ.പി. ജയശങ്കര്‍, ഇടപ്പിള്ളി
9447213643
പ്രതികരിക്കാൻ ഇവിടെ എഴുതുക: