ബാലുശ്ശേരി: പട്ടികജാതിക്കാരനായ കായണ്ണ എരാംപൊയില്‍ മീത്തല്‍ ചന്ദ്രന് (42) തീപൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ചന്ദ്രന്റെ കുടുംബവും ഭാരതീയ പട്ടിക ജനസമാജം ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കായണ്ണപഞ്ചായത്തിലെ ചെറുകാട് കൂളിപ്പാറ മുത്തപ്പന് ക്ഷേത്ര ഉത്സവദിവസപറമ്പില് നിന്നും ഫിബ്രവരി 27ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ചന്ദ്രന് പൊള്ളലേറ്റത്. കതിന പൊട്ടിക്കുന്ന സ്ഥലത്തുനിന്നാണ് അപകടമുണ്ടായത്.
ഗുരുതരമായി പൊള്ളലേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മാര്‍ച്ച് രണ്ടിന് മരണപ്പെടുകയായിരുന്നു. മരിക്കുന്നതിന്റെ എതാനും സമയം വരെ ചന്ദ്രന്റെ കൂടെ പരിചരണത്തിനുള്ള ഭാര്യയോട് സംസാരിച്ചിരുന്നുവെങ്കിലും പോലീസും മജിസ്ട്രേറ്റും മൊഴിയെടുക്കാന്‍ എത്തിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. നടന്ന സംഭവം ചന്ദ്രന് ഭാര്യയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമായത്.
സംഭവ ദിവസം ചന്ദ്രന് രണ്ടുപേര്‍ചേര്‍ന്ന് മദ്യം നല്‍കുകയും തുടര്‍ന്ന് വെടിപൊട്ടിക്കുന്ന സ്ഥലത്തെ തെങ്ങിനു സമീപത്ത് ചന്ദ്രനെ എത്തിക്കുകയായിരുന്നുവെന്നും അവിടെ രണ്ട് കുറ്റി നിറച്ച കതിനയോടൊപ്പം വെടിമരുന്ന് മാത്രം നിറച്ച് ചരിച്ചിട്ട കുറ്റി ചന്ദ്രനുനേരെ മറിച്ചിടുകയായിരുന്നുവെന്നും തീകൊടുത്തപ്പോള്‍ രണ്ട് കതിന പൊട്ടുകയും വെടിമരുന്നു നിറച്ചതില്‍ നിന്നും തീപാളിയാണ് പൊള്ളലേറ്റതെന്നും ചന്ദ്രന് പറഞ്ഞതായി ഭാര്യ രാധ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ചന്ദ്രന്റെ മകനെ പ്രദേശത്തെ രണ്ടുപേര്‍ അക്രമിച്ചിരുന്നു.
കോടതിയില്‍ നടന്നുവരുന്ന ഈ കേസ് തീര്‍പ്പാക്കാന്‍ പ്രതികളായ രണ്ടുപേര്‍ പലതവണ ചന്ദ്രനെ സമീപിച്ചിരുന്നുവെങ്കിലും വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് ചന്ദ്രനുനേരെ ഭീഷണിയും ഉണ്ടായിരുന്നെങ്കിലും മദ്യം നല്‍കിയുള്ള പ്രലോഭനത്തിലൂടെ അടുത്ത കാലത്താണ് ഇവരുമായി ചന്ദ്രന് ചങ്ങാത്തത്തിലായത്.
ചതിയിലൂടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ചന്ദ്രനെ ആശുപത്രിയില്‍ കൊണ്ടുപോയതും ആത്മഹത്യയ്ക്കുശ്രമിച്ചപ്പോള് പൊള്ളലേറ്റുവെന്ന് മൊഴികൊടുപ്പിക്കയുമായിരുന്നുവെന്നും രാധ പറഞ്ഞു. മാര്‍ച്ച് നാലിന് കൂരാച്ചുണ്ട് പോലീസില്‍ പരാതി നല്‍കിയിട്ടും നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ ഗോത്ര വര്‍ഗ്ഗ കമ്മീഷനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും രാധ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചന്ദ്രന്റെ സഹോദരി ദേവി, മകന് അഷിന്‍, ഭാരതീയ പട്ടികജന സമാജം നേതാക്കളായ ബാലന് നിര്‍മ്മല്ലൂര്‍, എം.എം ശ്രീധരന്, എ.വി രാഘവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: