വാടകവീട്ടിലെ ചാരുകസാലയില്‍ വിശാലമായി ചാരിക്കിടന്ന് എംടി സാഹിത്യം വായിച്ചുകൊണ്ടിരുന്ന കാരണവര്‍ കൊച്ചുമക്കള്‍ നൂറ്റുവരേയും അടുത്തുവിളിച്ചു- ”പ്രായമായി. എനിക്കിനി അധികകാലമില്ല. പിന്നെ ഞാന്‍ എന്തിനിതൊക്കെ കെട്ടിപ്പിടിച്ചുകൊണ്ടിരിക്കണം? ഇനി നിങ്ങളാണ് അനുഭവിക്കേണ്ടവര്‍. കൈനീട്ട്, നിങ്ങള്‍ക്കെല്ലാം ഓരോ കോടി തരാനാണ് എന്റെ തീരുമാനം….”
ചെവിയില്‍ തേനൊഴിച്ചപോലെയായി അപ്പാപ്പന്റെ വാക്കുകള്‍. നൂറ്റുവരും കൈനീട്ടി. ജൂബയുടെ പോക്കറ്റില്‍നിന്നെടുത്ത് അപ്പാപ്പന് ഓരോരുത്തര്‍ക്കും വച്ചുകൊടുത്തു. പൊട്ടിച്ചുനോക്കിയപ്പോഴാണ് ഞെട്ടിപ്പോയത്. ഒരു കോടി ഒന്നാംസമ്മാനമുള്ള ലോട്ടറി ടിക്കറ്റ്…! അന്തംവിട്ടു നില്ക്കുന്ന കൊച്ചുമക്കളെ നോക്കി അപ്പാപ്പന് പറഞ്ഞു-”സംശയിക്കണ്ട. നറുക്കെടുപ്പ് കഴിഞ്ഞതിന്റെയല്ല, വരുന്നതിന്റേതാ. കഴിഞ്ഞത് അപ്പൊത്തന്നെ വലിച്ചുകീറിക്കളഞ്ഞു.
‘അപ്പാപ്പന് ഞങ്ങളെ കളിയാക്കുവായിരുന്നു അല്ലേ?”- നൂറ്റുവര്ക്കും ദേഷ്യവും നിരാശയും.
”അല്ല മക്കേള. പറയാം. ഞാനൊരു ജന്മനാ കമ്മ്യൂണിസ്റ്റാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. ഇതാണുമക്കളെ കമ്മ്യൂണിസം. വസന്തം വരുമെന്നല്ലേ മാര്‍ക്സിന്റെ വാഗ്ദാനം? ആ സ്വപ്നം കണ്ട് നമ്മള് വോട്ടുകുത്താന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി. മടുത്തിട്ടില്ലല്ലോ. അതുപോലെയാണ് ലോട്ടറിയും. മടുക്കില്ല. നിങ്ങളും ബംപര്‍ സ്വപ്നം കാണണം. ഇടക്കിടക്ക് വല്ല അമ്പതോ നൂറോ അടിക്കുന്നത് നമ്മള് സഖാക്കള്‍ക്കൊരു പ്രചോദനമാകും…അപ്പാപ്പന് കുട്ടിക്കാലത്തു തുടങ്ങിയതാണീ സ്വപ്നം കാണല്‍. പ്രായമായി. ഇനിയിത് നിങ്ങളെയേല്പ്പിക്കുന്നു…!”
”ടിക്കറ്റെടുത്ത് ഉണ്ടായിരുന്നതൊക്കെ വിറ്റുപെറുക്കിയില്ലേ. ഇനി ഞങ്ങളെക്കൂടി പെരുവഴിയിലാക്കണോ?” നൂറ്റുവരില്‍ കാവിമുണ്ടുടുത്തവന്റെ പ്രതിഷേധം.
”നീ കൊണം പിടിക്കത്തില്ല. നിനക്കീ ലോട്ടറിയെക്കുറിച്ചൊരു ചുക്കുമറിഞ്ഞുകൂടാ…” എന്നിട്ട് ചുവന്ന തലക്കെട്ടുകാരോടായി പറഞ്ഞു-”നോക്ക്, നമ്മുടെ തോമസ് ഐസക്, ഞാനാരാധിക്കുന്ന മാര്‍ക്സ് രണ്ടാമന്. നോട്ട് പിന്വലിച്ചെന്നറിഞ്ഞപ്പോള്തന്നെ പറഞ്ഞില്ലേ കലാപമുണ്ടാകുമെന്ന്! കലാപമുണ്ടായില്ലേ?, അങ്ങ് ഉഗാണ്ടയിലാണെങ്കില്പ്പോലും! അതാണ് ധനതത്വശാസ്ത്രം. അദ്ദേഹത്തിന്റെ പ്രവചനംപോലെ അന്നു പൂട്ടിയതല്ലേ നമ്മുടെ ട്രഷറികള്‍? നാലുമാസമായിട്ട് ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാരന്റെ ശമ്പളവും പെന്‍ഷനും കൊടുത്തിട്ടുണ്ടോ? കെഎസ്ആര്‍ടിസിയിലെ പെന്ഷന് മാത്രം കൃത്യമായി തീര്‍ത്തുകൊടുക്കുന്നു. ക്ഷേമപെന്‍ഷനുകളും ഇരട്ടിയാക്കി മുടങ്ങാതെ വീടുകളിലെത്തിച്ചുകൊടുക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെയും ഇരട്ടച്ചങ്കുള്ളയാളുടെയും മിടുക്ക്. കഴിഞ്ഞ ബജറ്റില്‍ ഭൂമിയില്ലാത്തവര്‍ക്ക് സൗജന്യമായി കൊടുക്കാമെന്നു പറഞ്ഞ മൂന്ന് സെന്റ് ഭൂമി, നോട്ടില്ലാത്തതുകാരണം കൊടുക്കാന്‍ കഴിഞ്ഞോ? നാലു മാസമായില്ലേ? ഇന്നലേം കണ്ടു, പൊരിവെയിലത്ത് കവലയിലെ ബാങ്കിന്റെ മുമ്പില്‍ നീണ്ട ക്യൂ…കഷ്ടം…!
”അപ്പാപ്പാ കവലയില്‍ ബാങ്കില്ല. അത് ബിവറേജസാ…”
”എടാ കൊച്ചനേ, ഇങ്ങോട്ടു പഠിപ്പിക്കാന്‍ വരണ്ട. അങ്ങോട്ടു പറയുന്നതു കേട്ടാല്‍ മതി. അതാ ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടാവേണ്ട ഗുണം. നീ കൊണം പിടിക്കത്തില്ല.. എന്നിട്ടിപ്പം എന്തായി? അദ്ദേഹം പ്രാചിച്ചതുപോലെ നോട്ടു പിന്‍വലിച്ച മോദിയെ ജനം ചവറ്റുകൊട്ടയിലെറിഞ്ഞില്ലേ? പിന്‍വലിച്ച നോട്ടിന്റെ കടലാസുവിലയെങ്കിലുമുണ്ടോ അങ്ങേര്‍ക്കിപ്പോള്‍?!”
”അപ്പാ തെരഞ്ഞെടുപ്പുഫലമൊനും അറിഞ്ഞില്ലേ! അപ്പാപ്പന് പത്രം വായിക്കാറില്ലേ?” – കാവിമുണ്ട്.
‘വായിക്കാറില്ലേന്നോ? എടാ എരണം കെട്ടവനേ, ദേശാഭിമാനിയല്ലാതെ കണ്ട മൂരാച്ചിപ്പത്രമൊന്നും വായിക്കാന്‍ ഈ അപ്പാപ്പനെ കിട്ടൂല്ല. അവന്റെ കാര്യം വിട്, അവന് കൊണം പിടിക്കത്തില്ല, അവനൊരു ചുക്കുമറിഞ്ഞുകൂടാ…കേട്ടോ മക്കളെ. ഈ ബജറ്റില്‍ത്തന്നെ അദ്ദേഹം അതായത് മാര്‍ക്സ് രണ്ടാമന്, ഒരു ‘കിഫ്ബി’ അവതരിപ്പിച്ചില്ലേ? അമ്പതിനായിരം കോടിയുടെ ലോട്ടറിയാ. അടിച്ചാലൊരു നൂറേക്കര്‍ വാങ്ങാം. ഒരു ആറുനില വീട്. എല്ലാ മുറികളും എസി വേണം. ധാരാളം ഇന്നോവ കാറും. കയ്യടിക്ക് മക്കളേ; അദ്ദേഹം ബജറ്റവതരിപ്പിച്ചപ്പോള്‍ ട്രഷറിബെഞ്ചിലുള്ളവര് കയ്യടിച്ചതു കേട്ടില്ലേ. ബംപറടിച്ചില്ലെങ്കില് ടിക്കറ്റ് കീറി ചവറ്റുകൊട്ടയിലെറിഞ്ഞേക്കണം, കിട്ടിയില്ലന്നേയുള്ള! അത് അപ്പോ. ഇപ്പ കൈ അടി…”
”അപ്പാപ്പനെ സമ്മതിച്ചിരിക്കുന്നു… കിഫ്ബി അപ്പാപ്പന്..! ഉമ്മ…!”
അമ്പതിനായിരം കോടിയുടെ ടിക്കറ്റും പോക്കറ്റിലിട്ട് വീടും കാറും സ്വപ്നം കണ്ട് കൈയടിച്ച് നൂറ്റുവരും പിരിഞ്ഞുപോയി. ‘താങ്ക് ഗോഡ്, അയാം നോട്ട് എ മാര്‍ക്സിസ്റ്റ്!” എന്നുപറഞ്ഞ മാര്‍ക്സിനെ തിരുത്തി കിഫ്ബി അപ്പാപ്പന് മനസിലോര്‍ത്തു- ഇങ്ങനെ കുറെ മണ്ടന്മാരെ കൊച്ചുമക്കളായി കിട്ടിയല്ലോ. ഒരു മാര്ക്സിസ്റ്റായതിന് സ്തുതി. അതും കേരളത്തില്‍!
എംടിയുടെ പുസ്തകം താഴെവച്ച്, ആനന്ദിന്റെ നോവലുകളെടുത്തുകൊണ്ട് അപ്പാപ്പന് വീണ്ടും കസാലയിലേക്കു ചാഞ്ഞു- 2018 ലേക്കുള്ള തയ്യാറെടുപ്പിനായി….
വാസുദേവന്‍ പോറ്റി വീട്ടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: