തിരുവനന്തപുരം: വ്യാവസായിക കെട്ടിടനിര്‍മാണ പ്ലാന്‍ അംഗീകരിക്കുന്നതിനും അനുമതി പത്രം വേഗത്തില്‍ ലഭ്യമാക്കുന്നതിനുമായി ഒരു ഇന്റലിജന്റ്സ് സോഫ്റ്റ്വെയര് പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന് ചോദ്യോത്തരവേളയില്‍ നിയമസഭയില്‍ അറിയിച്ചു.
ഏകജാലക സംവിധാനത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യും. ഇതിനായി ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിച്ചു വരുന്നു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്റെ(ഡിഐപിപി) റാങ്കിങിന് അനുസൃതമായി കേരളത്തില്‍ വാണിജ്യവ്യവസായ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി കെഎസ്ഐഡിസിയെ നോഡല്‍ ഏജന്‍സിയായി നിയോഗിച്ചിട്ടുണ്ട്.
കൊച്ചി പാലക്കാട് മേഖലയെ ബാംഗ്ലൂര്‍ വഴി ബന്ധിപ്പിക്കുന്നതിനുള്ള വ്യാവസായിക ഇടനാഴിയുടെ പ്രാഥമിക രൂപരേഖ തയാറാക്കുന്നതിനായി വിദഗ്ധ ഉപദേശക ഏജന്‍സിയെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ ധാതുമണല്‍ ശേഖരം പൊതുമേഖലയില്‍ ഖനനം ചെയ്യണമെന്നും അതു പൊതുമേഖലാ വ്യാവസായിക വളര്‍ച്ചയ്ക്ക് ഉപയോഗിക്കണമെന്നുമാണ് സര്‍ക്കാര്‍ കരുതുന്നത്. വ്യവസായ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി പുതിയ പദ്ധതി ഈ വര്‍ഷം നടപ്പിലാക്കും.
കൈത്തറിവ്യവസായ മേഖലയിലെ അഭിവൃദ്ധിക്ക് വേണ്ടി നടപ്പിലാക്കിയ സ്കൂള്‍ യൂണിഫോം പദ്ധതിയിലൂടെ അടുത്ത വര്‍ഷം മുതല്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കും. നിലവില്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള കുട്ടികള്‍ക്കാണ് നല്കി വരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് 50:50 അനുപാതത്തില്‍ വ്യവസായ മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് ഭരണാനുമതിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: