കൊച്ചി: സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കഴിയാത്ത മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച സംസ്ഥാന കമ്മിറ്റി തീവണ്ടിയാത്രയും സെക്രട്ടറിയേറ്റ് ഉപരോധവും നടത്തും.
മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് നേതൃത്വം നല്കുന്ന തീവണ്ടിയാത്ര 17ന് രാവിലെ 5.30ന് കാസര്‍കോട് നിന്ന് ആരംഭിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പരശുറാം എക്സ്പ്രസിലാണ് യാത്ര നടത്തുന്നത്.
‘നീ തീയാകുക’ എന്നാണ് സമരത്തിന്റെ മുദ്രവാക്യം. യാത്രയ്ക്കിടയില്‍ വണ്ടി നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ സ്ത്രീകളുടെ ദുരിതങ്ങള്‍ വിവരിക്കുന്ന പ്ലക്കാര്‍ഡും, ഫ്ളക്സുമായാണ് പ്രവര്‍ത്തകര്‍ ട്രെയിനില്‍ കയറുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കും സമരം.
വൈകിട്ട് 6.30ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ഭാഗങ്ങളില്‍ നിന്ന് ട്രെയിനിലെത്തിച്ചേരാന് കഴിയാത്ത പ്രവര്‍ത്തകര്‍ നേരിട്ട് തിരുവനന്തപുരത്തെത്തും. 18ന് രാവിലെ 10ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം സെക്രട്ടറിയേറ്റിന് മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. തുടര്‍ന്ന് മാര്‍ച്ചും, ഉപരോധവും നടത്തും.
സമരത്തിന് വിവിധ സാമൂഹിക സംഘടനകളുടെയും സ്ത്രീ കൂട്ടായ്മകളുടെയും പിന്തുണയുണ്ടെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് പറഞ്ഞു. മഹിളാമോര്‍ച്ച പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് മീന രാമന്, ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: