ഇടുക്കി: മൂന്നാര്‍ പള്ളിവാസലില്‍ അനധികൃതമായി നിര്‍മ്മിച്ച പത്ത് നില കെട്ടിടങ്ങള്‍ക്ക് സമീപം കൂറ്റന്‍ പാറയിടിഞ്ഞ് വാഹനങ്ങള്‍ തകര്‍ന്ന സംഭവത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടു.പ്ലംജൂഡിയെന്ന ഹോട്ടലാണ് ഇവിടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഹോട്ടലിലുള്ള ആളുകളോട് ഒഴിഞ്ഞ് പോകാനാണ് ജില്ലാ കളക്ടര്‍ ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്. ഹോട്ടല്‍ ഉടമയ്ക്ക് ഈ ഉത്തരവ് ഉടന്‍ നല്‍കും.
ഹോട്ടല്‍ കൂടാതെ മൂന്ന് കൂറ്റന്‍ കെട്ടിടങ്ങള്‍ ഇവിടെ നിര്‍മ്മാണത്തിലാണ്. ഇവയ്ക്ക് നേരത്തെ സ്റ്റോപ്പ് മെമ്മൊ നല്കിയിരുന്നതുമാണ്. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം ഇടവേളകളില്‍ നടക്കുന്നുണ്ട്. അനധികൃത നിര്‍മ്മാണത്തെത്തുടര്‍ന്നാണ് അതീവ പരിസ്ഥിതി ദുര്‍ബ്ബല മേഖലയില്‍ പാറയിടിച്ചില്‍ ഉണ്ടായത്. പാറയിടിഞ്ഞതിന് തൊട്ടടുത്തുകൂടി പെന്‍സ്റ്റോക്ക് പൈപ്പ് കടന്നുപോകുന്നുണ്ട്. പാറ പൈപ്പില്‍ പതിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തമായിരുന്നു പള്ളിവാസലില്‍ ഉണ്ടാകുമായിരുന്നത്.
നിയമം ലംഘിച്ച് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങളെ വെള്ളപൂശുന്ന സമീപനമാണ് പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറി നല്‍കിയിരിക്കുന്നത്. കെട്ടിങ്ങള്‍ ഉള്ളതിനാലാണ് പാറ താഴെ സ്ഥിതി ചെയ്യുന്ന ലയങ്ങളിലേക്ക് എത്താഞ്ഞത് എന്നാണ് പഞ്ചായത്ത് സെക്രട്ടറി കളക്ടറെ അറിയിച്ചിരിക്കുന്നത് എന്ന് ഇടുക്കി എഡിഎം ‘ജന്മഭൂമി’യോട് പറഞ്ഞു. കൂറ്റന്‍ കെട്ടിടത്തിനായി നിര്‍മ്മാണം നടത്തിയപ്പോഴാണ് പാറയ്ക്ക് ഇളക്കം തട്ടിയത് എന്ന സത്യം സെക്രട്ടറി മറച്ചുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: