ഇസ്ലാമാബാദ്: യുപിയില്‍ ബിജെപി നേടിയ വന്‍വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പാക്ക് പെണ്‍കുട്ടി. ”അങ്ങ് ഇനി ഇന്ത്യക്കാര്‍ക്കൊപ്പം പാക്കിസ്ഥാനികളുടെയും ഹൃദയം കവരണം. അങ്ങ് രണ്ടു രാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിന്റെ പാലമായി മാറണം.” പതിനൊന്നു വയസുള്ള അക്വീദത്ത് നാവേദ് മോദിക്കയച്ച സന്ദേശത്തില്‍ അഭ്യര്‍ഥിക്കുന്നു.
ഭാരതവും പാക്കിസ്ഥാനും തമ്മില്‍ സമാധാനം പുലരണം. ഇക്കാര്യം വേഗത്തിലാക്കാന്‍ അങ്ങേക്ക് കഴിയും. ഹൃദയം കീഴടക്കുക അത്ഭുതകരമായ പ്രവര്‍ത്തിയാണെന്നാണ് ഒരിക്കല്‍ എന്റെ അച്ഛന് പറഞ്ഞത്. അങ്ങ് ഭാരതീയരുടെ ഹൃദയം കവര്ന്നിട്ടുണ്ടാവാം. അതിനാലാണ് യുപിയിലെ വിജയം. കൂടുതല്‍ ഭാരത, പാക്ക് ഹൃദയങ്ങള്‍ കീഴടക്കണമെങ്കില്‍ സമാധാനവും സൗഹൃദവും കൊണ്ടുവരാന്‍ ശ്രമിക്കണം. രണ്ടു രാജ്യങ്ങളും നല്ല ബന്ധമാഗ്രഹിക്കുന്നു.
ഭാരതത്തിനും പാക്കിസ്ഥാനുമിടയ്ക്ക് സമാധാനത്തിന്റെ പാലം നമുക്ക് നിര്‍മ്മിക്കാം. ഇനി ബുള്ളറ്റുകള്‍ (വെടിയുണ്ടകള്‍) വേണ്ട, ബുക്കുകള്‍ (പുസ്തകങ്ങള്‍) വാങ്ങിയാല്‍ മതിയെന്ന് നമുക്ക് തീരുമാനിക്കാം. തോക്കു വേണ്ട, പാവപ്പെട്ടവര്‍ക്കുള്ള മരുന്നു വാങ്ങിയാല്‍ മതിയെന്ന് നമുക്ക് തീരുമാനിക്കാം. ലഹോറിലെ അഞ്ചാം ക്ലാസുകാരി കുറിച്ചു. മുന്‍പ് അക്വീദത്ത് നാവേദ് സുഷമ സ്വരാജിനും കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: