കൊച്ചി: എസ്എന്‍സി ലാവ്ലിന് കേസ് വാദം നാളെ. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വേ ഹാജരാകും. പിണറായിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജി യാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
സാല്‍വെ ഹാജരാകുമെന്നും കേസ് 17ലേക്ക് മാറ്റണമെന്നും ഇന്നലെ ഹര്‍ജി പരിഗണിക്കവെ പിണറായിയുടെ അഭിഭാഷകന് എം.കെ. ദാമോദരന്‍ അറിയിച്ചു. സിബിഐയ്ക്കു വേണ്ടി ഹാജരാകുന്ന അഡീ. സോളിസിറ്റര്‍ ജനറല്‍ എം.കെ. നടരാജിന്റെ സൗകര്യം ആരാഞ്ഞറിഞ്ഞ കോടതി നാളേക്ക് വാദം നിശ്ചയിച്ചു.
മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കാമെന്ന ലാവ്ലിന് കമ്പനി വാഗ്ദാനം കെഎസ്ഇബിയുമായുണ്ടാക്കിയ കരാറിന്റെ ഭാഗമല്ലെന്നും സിബിഐയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും പിണറായി അറിയിച്ചു. സിബിഐയുടെ ഹര്‍ജിയില്‍ ഒമ്പതു ചോദ്യങ്ങള്‍ക്ക് കക്ഷികളോടു കോടതി മറുപടി ചോദിച്ചിരുന്നു. ഇതിന് പിണറായിയുടെ വിശദീകരണം.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനുള്ള കരാര്‍ കനേഡിയന്‍ കമ്പനി എസ്എന്‍സി ലാവ്ലിന് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസില്‍ പിണറായിഏഴാം പ്രതിയായിരുന്നു. എന്നാല്‍, തിരുവനന്തപുരം സിബിഐ കോടതി 2013 നവംബര്‍ അഞ്ചിന് ഇവരെ കുറ്റവിമുക്തരാക്കി. ഇതിനെതിരെയാണ് സിബിഐ റിവിഷന്‍ ഹര്‍ജി നല്‍കിയത്.
ഫീസ് ആരു നല്‍കും
വന്‍തുക ഫീസ് വാങ്ങുന്ന സുപ്രീം കോടതി അഭിഭാഷകന് ഹരീഷ് സാല്‍വെയുടെ ചെലവ് ആരു വഹിക്കും? സംസ്ഥാന സര്‍ക്കാരിന് ഖജനാവില്‍നിന്നു പണം ചെലവിടാനാവില്ല. മുഖ്യമന്ത്രിയാണ് പിണറായി വിജയനെങ്കിലും കേസ് അതിനു മുമ്പുള്ളതാണ്. അതിനാല്‍ സ്വന്തം കീശയില്‍നിന്നു നല്‍കണം. ബാര്‍ കോഴക്കേസില്‍ കപില്‍ സിബല്‍ ഹാജരായപ്പോള്‍ 35 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്കി. പണം പാര്‍ട്ടി നല്‍കുമോ പിരിവ് നടത്തുമോ തുടങ്ങിയ ചോദ്യങ്ങളുമായി സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച സജീവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: