ഇടുക്കി: മൂന്നാര്‍ ട്രൈബ്യൂണല്‍ പരിധിയില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ വാഹനങ്ങളില്‍ ഇന്ധനമില്ലാതെ ഉദ്യോഗസ്ഥര്‍. ഉടുമ്പന്‍ചോല താലൂക്കിലുള്ള കൈയേറ്റം ഒഴിപ്പിക്കിപ്പിക്കാനാണ് യാത്രാ സംവിധാനം തടസമാകുന്നത്.
നെടുങ്കണ്ടത്തെ സ്വകാര്യ പമ്പില്‍ നിന്നാണ് താലൂക്കിലെ രണ്ട് ജീപ്പുകള്‍ക്ക് ഡീസല്‍ അടിച്ചിരുന്നത്. മാസങ്ങളായി ഇന്ധനം നിറച്ച ഇനത്തില്‍ ഒരു ലക്ഷം രൂപ പമ്പില്‍ നല്‍കാനുണ്ട്. പണം അടയ്ക്കാത്തതിനാല്‍ ഇനി ഇന്ധനം നല്‍കില്ലെന്ന് പമ്പുടമ റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചു. കൈയേറ്റം, അനധികൃത നിര്‍മാണം എന്നിവ ഉള്‍പ്പെടെ 60 കേസുകളാണ് ഉടുമ്പന്‍ചോല താലൂക്കിലുള്ളത്.
അടുത്തിടെ കണ്ടെത്തിയതാണ് പാപ്പാത്തിച്ചോലയിലേത്. ഈ പ്രദേശത്ത് കുരിശ് സ്ഥാപിച്ച് ഒരേക്കറോളം ഭൂമി കൈയേറി. സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സ്ഥലത്തെത്തി കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസീല്‍ദാറോട് ഈ പ്രദേശം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഡീസലില്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്നാണ് ഡെപ്യൂട്ടി തഹസീല്‍ദാര്‍ നല്കിയ മറുപടി.
ഉദ്യോഗസ്ഥര്‍ തങ്ങള്‍ നേരിടുന്ന ദുരിതം ഉന്നത റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാത്തതില്‍ ദുരൂഹത. കേരളത്തിന്റെ തന്ത്രപ്രധാന മേഖലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതുന്നതിന്റെ ഭാഗമാണ് സര്‍ക്കാരിന്റെ നിരുത്തരവാദ നിലപാട് എന്ന ആക്ഷേപം ശക്തം. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തില്ലെന്ന് ഉറപ്പുള്ളതിനാല്‍ കൈയേറ്റങ്ങള്‍ വര്‍ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: