ന്യൂദല്‍ഹി: ഭവന നിര്‍മ്മാണത്തിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് 90 ശതമാനം തുക പിന്‍വലിക്കാന്‍ അനുമതിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഭവന വായ്പയുടെ മാസത്തവണ അടയ്ക്കുന്നതിന് പിഎഫ് അക്കൗണ്ടുകള്‍ ഉപയോഗിക്കാനാവുമെന്നും കേന്ദ്രതൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. രാജ്യസഭയില്‍ ചോദ്യോത്തരവേളയിലാണ് 4 കോടി ഇപിഎഫ് അംഗങ്ങള്‍ക്ക് പ്രയോജനകരമായ തീരുമാനം പ്രഖ്യാപിച്ചത്.
പത്തംഗങ്ങളുള്ള സഹകരണ സംഘം രൂപീകരിച്ചാല്‍ ഇപിഎഫ് അംഗങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ സൗകര്യങ്ങള്‍ ലഭ്യമാകും. ഇപിഎഫ് പദ്ധതിയുമായി ബന്ധപ്പെട്ട 1952ലെ നിയമസത്തില് പുതിയ ഒരു ഖണ്ഡിക കൂടി എഴുതിച്ചേര്‍ത്തതായും ബന്ദാരു ദത്താത്രേയ അറിയിച്ചു.
പുതിയ പദ്ധതി പ്രകാരം ഇപിഎഫ് അംഗമായ തൊഴിലാളി പത്തംഗങ്ങളെങ്കിലുമുള്ള സഹകരണസംഘത്തിലോ ഭവന സൊസൈറ്റിയിലോ അംഗമാണെങ്കില്‍ 90 ശതമാനം പിഎഫ് തുകയും ഭവന നിര്‍മ്മാണത്തിന് ലഭിക്കും.
2016 മാര്‍ച്ച് അവസാനത്തെ കണക്ക് പ്രകാരം ഇപിഎഫ് അംഗങ്ങളായ തൊഴിലാളികളുടെ എണ്ണം 17.14 കോടിയാണ്. എന്നാല്‍ പിഎഫ് വിഹിതം കഴിഞ്ഞ വര്‍ഷം അടച്ചവരുടെ എണ്ണം 3.76 കോടി മാത്രമാണ്. പിഎഫ് വ്യവസ്ഥകള്‍ക്കനുസൃതമായി മാത്രമേ പിഎഫ് തുക പിന്‍വലിക്കാനാവൂ എന്നും തൊഴില്‍മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: