തിരുവനന്തപുരം: ടോംസ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗിലെ 109 വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സഭയെ അറിയിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എ നല്കിയ സബ്മിഷനും പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയനോട്ടീസിനും മറുപടി പറയുകയായിരുന്നു മന്ത്രി.
ടോംസ് കോളേജിനെതിരെ പരാതികള്‍ ഉയര്‍ന്നപ്പോള്‍തന്നെ സാങ്കേതിക സര്വ്വകാലാശാലയെകൊണ്ട് അന്വേഷിപ്പിക്കുകയും അടുത്ത വര്‍ഷത്തെ അഫിലിയേഷന് റദ്ദ് ചെയ്യുകയും ചെയ്തുവെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ ക്ലാസ്സുകള്‍ നിര്‍ത്തിവയ്ക്കുകയും കുട്ടികള്‍ക്ക് മറ്റ് കോളേജുകളില്‍ പഠന സൗകര്യം ഒരുക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി ഉത്തരവിലൂടെ കോളേജില്‍ ക്ലാസ്സുകള്‍ തുടങ്ങിയെങ്കിലും കുട്ടികളില്‍ നല്ലൊരു ശതമാനം മറ്റ് കോളേജുകളിലേക്ക് മാറി. കെമിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുള്ളത് അമല്‍ ജ്യോതി, കൊച്ചിന് എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ മാത്രമാണ്.
അമല്‍ജ്യോതിയിലേക്ക് കുട്ടികളെ മാറ്റാന്‍ തയ്യാറാണെങ്കിലും അതിന് എഐടിസിയുടെ അംഗീകാരം വേണം. അതിനായി സര്‍ക്കാരിന്റെയും എംപിമാരുടെയും നിര്‍ദ്ദേശപ്രകാരം എഐടിസി പ്രതിനിധികള്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ട് തരുന്നത് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. എന്നാല്‍ അത് മാത്രം പോരെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരുവര്‍ഷം നഷ്ടമാകാതെയുള്ള നടപടി സ്വീകരിക്കണമെന്നും ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടു. ഇതിനെതുടര്‍ന്ന് അടിയന്തരമായി കേന്ദ്രമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: