കോഴിക്കോട്: മലയാള സര്‍വ്വകലാശാലയുടെ കേരളനാടകം’ പുസ്തകപ്രകാശനം വിവാദമാകുന്നു. ജര്‍മ്മനിയിലെ എബര്‍ഹാഡ് കാള്‍സ് ട്യൂബിംഗന്‍ സര്‍വ്വകലാശാലയുമായി ചേര്‍ന്ന് തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വ്വകലാശാലയാണ് കേരള നാടകം പ്രസിദ്ധീകരിച്ചത്. ഇന്നലെ കോഴിക്കോട് നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ ചരിത്രകാരനായ ഡോ. കെ.എന്‍. ഗണേശ് ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദിന് കോപ്പി നല്‍കിക്കൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
തുഞ്ചത്ത് എഴുത്തച്ഛന്റെ കര്തൃത്വത്തില് അറിയപ്പെട്ടിരുന്ന ഈ കൃതിയുടെ മൂലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും ട്യൂബിംഗന്‍ സര്‍വ്വകലാശാലയിലെ ഗുണ്ടര്‍ട്ട് പുരാരേഖകളില്‍ നിന്ന് ലഭിച്ച കയ്യെഴുത്ത് പ്രതിയാണ് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നത് എന്നുമാണ് സര്‍വ്വകലാശാല അവകാശപ്പെടുന്നത്. എന്നാല്‍ കേരള നാടകം എന്ന രീതിയില്‍ കൃതി അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ഇതിന്റെ കയ്യെഴുത്ത് പ്രതികള്‍ കേരളത്തില്‍ ലഭ്യമാണെന്ന് ചരിത്രകാരനായ ഡോ. എം.ജി.എസ്. നാരായണന് പറഞ്ഞു. 2015 ഒക്ടോബര്‍ എട്ട് മുതല്‍ 2015 നവംബര്‍ 9 വരെ ഡോ. സ്കറിയ സക്കറിയയും 2016 ജൂണ്‍ 26 മുതല്‍ ജൂലായ് 29 വരെ ഡോ. എം. ശ്രീനാഥും ഗുണ്ടര്‍ട്ട് ചെയറുമായി ബന്ധപ്പെട്ട് ട്യൂബിംഗന്‍ സര്‍വ്വകലാശാലയില്‍ നടത്തിയ ഗവേഷണത്തിലൂടെയാണ് കയ്യെഴുത്ത് പ്രതി ലഭിച്ചതെന്നാണ് മലയാള സര്‍വ്വകലാശാല അവകാശപ്പെട്ടത്.
എന്നാല്‍ ഈ ഗവേഷണം തികഞ്ഞ തട്ടിപ്പാണെന്നും ഗവേഷണത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം തട്ടിപ്പുകള്‍ ചിലര്‍ക്ക് പേരെടുക്കാന്‍ വേണ്ടിയാണെന്നും ഡോ. എം.ജി.എസ്. നാരായണന് കുറ്റപ്പെടുത്തുന്നു. ആരുടെയൊക്കെയോ താല്പര്യമാണ് ഇതിന്റെ പിന്നില്‍. മലയാള ഭാഷയുടെ പേരില്‍ ഇത്തരം ഗവേഷണ തട്ടിപ്പുകളാണ് നടക്കുന്നത്. കുടിവെള്ളത്തില്‍ വിഷം കലക്കുന്നതിന് തുല്യമാണിത്. കേരള നാടകം ആരാണ് രചിച്ചത് എന്ന വിവരം ലഭ്യമല്ല. കേരള നാടകം എന്ന പേരില്‍ ഗ്രന്ഥം അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും കേരളോത്പത്തി എന്ന ഗ്രന്ഥത്തില്‍ ഇതിലെ ഭാഗങ്ങള്‍ നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കയ്യെഴുത്തുപ്രതികളില്‍ പ്രാദേശിക ഭേദങ്ങള്‍ ഉണ്ടെന്നു മാത്രം അദ്ദേഹം പറഞ്ഞു.
ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചായോഗത്തില്‍ താന്‍ പങ്കെടുത്തെന്ന സര്‍വ്വകലാശാലയുടെ അവകാശ വാദത്തെയും എം.ജി.എസ് ഖണ്ഡിക്കുന്നു. അത്തരമൊരു യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ല – എം.ജി.എസ്. പറഞ്ഞു. 2016 സപ്തംബര്‍ 5ന് മലയാളം സര്‍വ്വകലാശാല സംഘടിപ്പിച്ച കേരളനാടകത്തെ കുറിച്ചുള്ള ചര്‍ച്ചാ യോഗത്തില്‍ പ്രൊഫ. എം.ജി.എസ്. നാരായണന് പങ്കെടുത്തുവെന്നാണ് പുസ്തകത്തിന്റെ ആമുഖത്തില്‍ സൂചിപ്പിക്കുന്നത്. സര്‍വ്വകലാശാലകളില്‍ നടക്കുന്ന ഗവേഷണ പഠനങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും അക്കാദമിക സത്യസന്ധതയെ ചോദ്യംചെയ്യുന്ന വിവാദമായി കേരളനാടകം പുസ്തകപ്രകാശനം മാറുകയാണ്.
ഇന്നലെ കോഴിക്കോട് അളകാപുരിയില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കേരള നാടകം എഡിറ്റ് ചെയ്ത അക്കാദമിക് ഡീന്‍ പ്രൊഫ. എം. ശ്രീനാഥ് പുസ്തകപരിചയം നടത്തി. എം. സി. വസിഷ്ഠ്, പി.കെ. സുജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: