തിരുവനന്തപുരം: താനൂരിലെ സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷം ഹിന്ദു മുസ്ലീം കലാപമാക്കാന്‍ പോലീസിനെ ഉപയോഗിച്ച് സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സംഘര്‍ഷവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് അതിക്രമം നടത്തുന്നത് ഇതിനാണെന്നും വാര്‍ത്താസമ്മേളനത്തില്‍ രമേശ് പറഞ്ഞു.
പോലീസിനെ ഉപയോഗിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമം അപകടകരമാണ്. തവനൂരില്‍ സിപിഎമ്മും ലീഗുമായി ഉണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകരെ വലിച്ചിഴയ്ക്കാന്‍ പോലീസ് ബോധപൂര്‍വ്വം ശ്രമിച്ചു. ഇത് സിപിഎം തിരക്കഥയാണെന്ന് സംശയിക്കണം. സാമുദായികസംഘര്‍ഷമുണ്ടാക്കാന്‍ പോലീസിനെ ഉപയോഗിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. അക്രമം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ അവരെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
ഉദ്യോഗസ്ഥരെ കര്‍ശനമായി നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കണം. കേരളാ പോലീസിന്റെ മേലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയന്. അതുകൊണ്ടാണ് വി.എസ്.അച്യുതാനന്ദന് പോലും ആഭ്യന്തര വകുപ്പിനെതിരെ രംഗത്തു വന്നത്. പിണറായി വിജയന് ആഭ്യന്തരം ഒഴിയണമെന്നാണ് വിഎസ് പറയാതെ പറഞ്ഞത്. ഇത് പരിഗണിച്ചെങ്കിലും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. സംസ്ഥാനത്ത് എന്തു സംഭവിച്ചാലും സബ് ഇന്‍സ്പെക്ടര്‍മാരാണ് കുറ്റവാളികള്‍ എന്നാണ് പറയുന്നത്. ആഭ്യന്തരമന്ത്രിയാണോ കുറെ എസ്ഐമാരാണോ പോലീസിനെ നിയന്ത്രിക്കുന്നത്. പോലീസിനെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിക്കുണ്ടായ പരാജയം മറയ്ക്കാന്‍ എസ്ഐമാരെ ബലിയാടാക്കുകയാണെന്നും രമേശ് പറഞ്ഞു.
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഗൗരവമായി മത്സരിക്കാന്‍ പാര്‍ട്ടി കോര്‍ കമ്മിറ്റിയോഗം തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം അറിഞ്ഞ ശേഷമേ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ യോഗം ചുമതലപ്പെടുത്തി. ബിഡിജെഎസുമായി അഭിപ്രായവ്യത്യാസമില്ല. ബിഡിജെഎസ് അധ്യക്ഷന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് കേന്ദ്രനേതൃത്വത്തിന്റ ശ്രദ്ധയില്‍പ്പെടുത്താമെന്നും രമേശ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: